ശ്രീനഗർ: ജമ്മു കശ്‌മീർ പോലീസ് തീവ്രവാദികളെന്ന് ആരോപിച്ച് വെടിവെച്ചുകൊന്ന മൂന്ന് പേർ നിരപരാധികളെന്ന് മരിച്ചവരുടെ കുടുംബം. സംഭവം പോലീസ് ആസൂത്രണം ചെയ്‌തതാണെന്നും കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്‌ഥന്റെ മകനും മറ്റൊരാൾ പ്‌ളസ് വൺ വിദ്യാർഥിയുമാണെന്ന് കുടുംബങ്ങൾ പറയുന്നു.
അജാൽ മഖബൂൽ ഗാനി, ആതർ മുഷ്‌താഖ്, സുബൈർ ലോൺ എന്നിവരെയാണ് പോലീസ് കൊലപ്പെടുത്തിയത്. ഇതിൽ അജാലും ആതർ മുഷ്‌താഖും പുൽവാമ സ്വദേശികളാണ്. ബുധനാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. ശ്രീനഗറിന് സമീപത്ത് വെച്ചാണ് മൂന്ന് പേരും കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്‌മീർ പോലീസ് പറയുന്നു. ശ്രീനഗറിലെ ഒരു വിദ്യാഭ്യാസ സ്‌ഥാപനത്തിൽ ചേരുന്നതിന് വേണ്ടിയാണ് കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇവിടേക്ക് വന്നതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവർ മൂന്നുപേരും തീവ്രവാദികൾ ആണെന്നും എന്നാൽ ഇവരുടെ പേര് പോലീസിന്റെ തീവ്രവാദ പട്ടികയിൽ ഇല്ലെന്നും ജമ്മു കശ്‌മീർ പോലീസ് പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ തള്ളിയ പോലീസ് ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് കുടുംബങ്ങൾക്ക് അറിവുണ്ടായിരുന്നില്ല എന്നും വ്യക്‌തമാക്കി.
കൊല്ലപ്പെട്ടവരിൽ ഒരാളുടെ ബന്ധു 2017ൽ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി ആയിരുന്നുവെന്നും പോലീസിന്റെ പ്രസ്‌താവനയിൽ പറയുന്നു. ഇവരിൽ നിന്ന് ഒരു റൈഫിളും രണ്ട് പിസ്‌റ്റളുകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഷോപിയാനിൽ മൂന്ന് നിരപരാധികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ മൂന്ന് സൈനികർക്കെതിരെ കേസെടുത്തതിന് തൊട്ട് പിന്നാലെയാണ് സമാനമായ മറ്റൊരു ആരോപണം ശ്രീനഗറിൽ ഉയർന്നിരിക്കുന്നത്.
Also Read: കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സംരക്ഷണത്തിന്; പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍