തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഒ രാജഗോപാല്‍ എംഎല്‍എ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം നിയമങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും നൻമക്കും, സംരക്ഷണത്തിനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം സമ്മേളനത്തില്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ അദ്ദേഹം പൂര്‍ണമായി എതിര്‍ക്കുകയും ചെയ്‌തു.
കാര്‍ഷിക നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് ഇടനിലക്കാരെയും ഏജന്റുമാരെയും ഒഴിവാക്കിക്കൊണ്ട് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള അവസരം നല്‍കുകയെന്നതാണ്. ഇത് കര്‍ഷകരുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യം വെക്കുന്നതാണെന്നും, നിയമത്തെ എതിര്‍ക്കുന്ന ആളുകള്‍ കര്‍ഷക താൽപര്യങ്ങള്‍ക്കാണ് എതിരായി നില്‍ക്കുന്നതെന്നും രാജഗോപാല്‍ നിയമസഭാ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
കോണ്‍ഗ്രസ് ഇതിനോടകം തന്നെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ് കാര്‍ഷിക നിയമ ഭേദഗതി. കൂടാതെ സിപിഐഎം പ്രമേയത്തിലൂടെ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിയമം ഇപ്പോള്‍ പാസാക്കിയതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. അവരുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ചര്‍ച്ചകള്‍ ഇനിയും സംഘടിപ്പിക്കും. എന്നാല്‍ നിയമം റദ്ദാക്കണമെന്ന ആവശ്യം മാത്രമാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്. കൂടാതെ കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം നിയമസഭാ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
Read also : കാർഷിക നിയമത്തിനെതിരെ പ്രമേയം; നിയമ നിർമാണം നടത്തണമെന്ന് കോൺഗ്രസ്