ദുബായ്: ഐപിഎല്ലിൽ വിക്കറ്റുകളെ തലങ്ങും വിലങ്ങും തെറിപ്പിച്ച് ബെംഗളൂരിനെ അടപടലം പൂട്ടിക്കെട്ടി പഞ്ചാബ് വെന്നിക്കൊടി പാറിച്ച ദിവസമാണിന്ന്. കഴിഞ്ഞ കളിയിൽ സൂപ്പർ ഓവറിൽ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണം ‘അടിച്ചു‘ തീർത്തുള്ള കളിയാണ് ഇന്ന് പഞ്ചാബ് നടത്തിയത്. എന്നാൽ ബെംഗളൂർ റോയല്‍ ചാലഞ്ചേഴ്‌സ് ആവട്ടെ, ഇതുവരെയുള്ള കളിയിലെ അതി ദയനീയ പരാജയമാണ് രേഖപ്പെടുത്തിയത്.
പഞ്ചാബിന്റെ മുഹമ്മദ് സമി നയിച്ച ബൗളിംങ്ങും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ സ്‍ഫോടനാത്മക ബാറ്റിംങ്ങും കൂടിച്ചേർന്നപ്പോൾ പിറന്ന 206 ന് മുന്നിൽ പിടിച്ച് നില്‍ക്കാനായില്ല ബെംഗളൂരിന്. പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരിന്റെ ‘ദയനീയ കളി’ 17 ഓവറിൽ 109 എന്ന സംഖ്യയിൽ ചെന്നവസാനിച്ചു. പോരാടി തോൽക്കാൻ പോലും ബെംഗളൂരിന് സാധിച്ചില്ല എന്നതാണ് ആരാധകരെ കൂടുതൽ വേദനിപ്പിച്ചത്.
69 പന്തിൽ 132 റൺസെടുത്ത പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ കളം നിറഞ്ഞാടിയ ദിനം കൂടിയാണിന്ന്. വെടിക്കെട്ട് ബാറ്റിങ്ങിൽ 14 ഫോറും ഏഴു പടുകൂറ്റൻ സിക്‌സറുകളും രാഹുൽ രേഖപ്പെടുത്തി. കോവിഡ് മഹാമാരി കാരണം കാണികളില്ലാതെ നിശബ്‌ദമായ സ്‌റ്റേഡിയം പോലും കോരിത്തരിച്ച ഇന്നിങ്സാണ് രാഹുൽ നടത്തിയത്. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയും രാഹുലാണ് രേഖപ്പെടുത്തുന്നത്. ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.
സച്ചിൻ തെൻഡുൽക്കറെ മറികടന്നുകൊണ്ട് രാഹുൽ ഇന്ന് മറ്റൊരു റെക്കോർഡ് സൃഷ്ട്ടിച്ചു. ഐപിഎല്ലിൽ അതിവേഗം രണ്ടായിരം റൺസ് തികക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടം. അത് രാഹുലിന്ന് സ്വന്തം പേരിലേക്ക് ചേർത്തു.
24 റണ്‍സെടുത്ത ഡിവില്ലേഴ്‌സും 19 റണ്‍സെടുത്ത ഫിഞ്ചും 26 റണ്‍സെടുത് ഡുബെയുമാണ് ബെംഗളൂരുവിന്റെ പ്രധാന സ്‌കോറര്‍മാര്‍. നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1) തകർന്നു പോയതാണ് മലയാളി ആരാധകരെ ഏറെ വേദനിപ്പിച്ചത്. ഓസ്‌ട്രേലിയൻ പ്ലയറായ ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (1) എന്നിവരും ആരാധകരെ ഏറെ വേദനിപ്പിച്ചു.
Most Read: ബെംഗളൂരു കലാപം; 30 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്, ഒരാൾ അറസ്‌റ്റിൽ