ബെംഗളൂരു: കഴിഞ്ഞമാസം ബെംഗളൂരുവിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ റെയ്‌ഡ് നടത്തി എൻഐഎ. കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. 44കാരനായ സയ്യിദ് സാദിഖ് അലിയെയാണ് അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരു കലാപത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് ഇയാൾ എന്നാണ് എൻഐഎയുടെ ആരോപണം. ചൊവ്വാഴ്ചയാണ് കേസ് എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തത്. കലാപം നടന്ന രാത്രി മുതൽ സാദിഖ് അലി ഒളിവിലായിരുന്നുവെന്ന് എൻഐഎ പറഞ്ഞു.
ഇന്ന് നടന്ന റെയ്‌ഡിൽ എയർഗൺ, വെടിയുണ്ടകൾ, മൂർച്ചയുള്ള ആയുധങ്ങൾ, ഇരുമ്പ് കമ്പികൾ എന്നിവ കണ്ടെത്തിയതായി ഏജൻസി വ്യക്തമാക്കി. റെയ്‌ഡിൽ ചില ഡിജിറ്റൽ ഉപകരണങ്ങളും എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ പറഞ്ഞു.
Also read: കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ
കഴിഞ്ഞ ഓഗസ്‌റ്റ് 11ന് രാത്രിയിലാണ് ബെംഗളൂരുവിലെ ഡിജെ ഹല്ലി, കെജി ഹാലി പ്രദേശങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. തുടർന്ന് ബെംഗളൂരു നഗരത്തിലെ കാവൽബിരസന്ദ്ര പ്രദേശത്ത് വ്യാപകമായി തീവെക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തിരുന്നു. നാലു പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്.