ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നാളെ. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ (എ ഐ എഫ് യു), ഓൾ ഇന്ത്യ കിസാൻ മഹാസംഘ് (എ ഐ കെ എം) എന്നീ സംഘടനകൾ സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിന് പിന്തുണയുമായി ഓല കാബ് ഡ്രൈവേഴ്സ് അസോസിയേഷനും ലോറി ഡ്രൈവേഴ്സ് അസോസിയേഷനും നാളെ സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഹിന്ദ് മസ്‌ദൂർ സഭ, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ, ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ എന്നിവയും ബന്ദിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
Kerala News: വ്യാജ വരുമാന സർട്ടിഫിക്കറ്റ്; തലശേരി മുൻ സബ് കളക്‌ടർക്ക് എതിരെ അന്വേഷണം
രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകർക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബിൽ എന്നാണ് പ്രതിപക്ഷത്തിന്റേയും കർഷക സംഘടനകളുടേയും ആരോപണം. കടുത്ത പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രം പാർലമെന്റിന്റെ ഇരു സഭകളിലും ബിൽ പാസാക്കിയത്.
ഇതേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെക്കുകയും ചെയ്‌തിരുന്നു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബിൽ ഇപ്പോൾ രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
Also Read: മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം 13 ആയി