കണ്ണൂർ: കെഎം ഷാജി എംഎൽഎയെ വധിക്കാൻ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് എസ് പി യതീഷ് ചന്ദ്ര. കേസിൽ അന്വേഷണം തുടരുകയാണ്. എംഎൽഎയെ വധിക്കാനുള്ള പദ്ധതി ചർച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ളിപ്പ് ചോർന്ന് കിട്ടിയ ഇ-മെയിലിനെ സംബന്ധിച്ച് ഗൂഗ്ളിൽ നിന്നും വിവരം തേടുമെന്നും എസ് പി വ്യക്‌തമാക്കി.
കേസിന്റെ തുടക്കം മുതൽ തന്നെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കേസന്വേഷണത്തിനായി കണ്ണൂർ ഡിവൈ എസ് പി സദാനദന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും താൻ നേരിട്ട് വിലയിരുത്തുന്നുമുണ്ട്. സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആളെ ഇതുവരെ കണ്ടെത്താനോ അറസ്‌റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇയാൾ ഒളിവിലാണ്. പരമാവധി തെളിവുകൾ ശേഖരിച്ചു വരികയാണ്. ഇന്റലിജൻസ് നിരീക്ഷണം നിലവിൽ ശക്‌തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Also Read: വീട് പൊളിക്കാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി; നീക്കം രാഷ്‌ട്രീയ പ്രേരിതം
വ്യക്‌തമാക്കാൻ പറ്റാത്ത പല കാര്യങ്ങളും ഈ ഘട്ടത്തിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ എംഎൽഎയിൽ നിന്നും പ്രതിയെന്ന് സംശയിക്കുന്നയാളിൽ നിന്നും വിവരങ്ങൾ തേടേണ്ടതുണ്ട്. പ്രതിയായ തേജസിന്റെ പേരിൽ മറ്റു ക്രിമിനൽ കേസുകൾ ഉള്ളതായി കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.