ആലക്കോട്: വിജ്‌ഞാനമാണ് ദൈവം, വിശാലചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി എന്നീ ത്രിദർശനങ്ങളുമായി ഗ്രന്ഥം പ്രതിഷ്‌ഠയായി കണ്ണൂരിൽ ഒരു ക്ഷേത്രം ഒരുങ്ങുന്നു. ജാതിയോ മതമോ വഴിപാടോ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ആർക്കും പ്രവേശിക്കാം. കണ്ണൂർ ജില്ലയിലെ കക്കോട് കിഴക്കേക്കര നവപുരം നഗറിലാണ് ക്ഷേത്രം ഒരുങ്ങുന്നത്.
ഹിന്ദു, ക്രിസ്‌ത്യൻ, ഇസ്‌ലാം ദേവാലയ പ്രതിനിധികളും പുരോഹിതരും മതേതര വിശ്വാസികളും സാംസ്‌കാരിക പ്രവർത്തകരും ജനപ്രതിനിധികളും ചേർന്നാണ് നവപുരം മതാതീത ദേവാലയത്തിന്റെ നാലു മൂലക്കല്ലുകൾ സ്‌ഥാപിച്ചത്. കവിയും പ്രഭാഷകനുമായ പ്രാപ്പൊയിൽ നാരായണൻ മാസ്‌റ്ററാണ് വീടിനോട് ചേർന്നുള്ള സ്‌ഥലത്ത് 25 ലക്ഷം രൂപ ചിലവിട്ട് ദേവാലയം നിർമിക്കുന്നത്.
പ്രമുഖ ശിൽപി സന്തോഷ് മാനസത്തിന്റെ നേതൃത്വത്തിലാണ് ഗ്രന്ഥ പ്രതിഷ്‌ഠാ നിർമാണം. എഴുത്തുകാർക്കും കലാകാരൻമാർക്കും താമസിക്കാനും കലാപ്രദർശനങ്ങൾക്കുമുള്ള സൗകര്യവും ഉണ്ടാകും. മാത്രമല്ല മഹാകവി ചെറുശ്ശേരിക്കുള്ള സ്‌മൃതി മണ്ഡപവും ക്ഷേത്രത്തോടൊപ്പം ഒരുങ്ങുന്നു.
ചെറുപുഴ മലങ്കര കത്തോലിക്കാ ചർച്ചിലെ ഫാദർ ജെയിംസ് മുളയ്‌ക്ക വിളയിൽ, ചെറുപുഴ ജുമാ മസ്‌ജിദിലെ ഷറഫുദ്ദീൻ മൗലവി, വയനാട്ട് കുലവൻ ക്ഷേത്രം പ്രസിഡണ്ട് ബാലൻ കണ്ടത്തിൻകരയിൽ എന്നിവർ ചേർന്നാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ക്ഷേത്ര നിർമാണത്തിന് ഉദാരമതികൾക്ക് സഹകരിക്കാമെന്നും ആദ്യ ഘട്ടം സ്വന്തം നിലയിൽ പൂർത്തിയാക്കിയ ശേഷം ഏതെങ്കിലും ട്രസ്‌റ്റിന് വിട്ടുകൊടുക്കാനാണ് ആലോചനയെന്ന് പ്രാപ്പൊയിൽ നാരായണൻ മാസ്‌റ്റർ വ്യക്‌തമാക്കി.
Read also: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; എപി അബ്‌ദുള്ളക്കുട്ടി ബിജെപി സ്‌ഥാനാർഥി