ഷാർജ: ഡെൽഹിക്ക് മൂന്നാം ജയം. അതും ഈ സീസണിലെ കൂറ്റൻ സ്‌കോറിന് മുന്നിൽ കൊൽക്കത്തയെ വിയർപ്പിച്ചു നേടിയ ജയം. ഡെൽഹിക്ക് 18 റൺസിന്റെ വിജയം സമ്മാനിച്ച ഇന്നത്തെ കളി ആവേശത്തിന്റെ പൂരമായി മാറി. കൊൽക്കത്ത സിക്‌സുകളുടെ മേളമാണ് ഇന്ന് കളിക്കളത്തിൽ നടത്തിയത്; എന്നിട്ടും,
ഇന്ന് സിക്‌സുകൾ പെയ്യിപ്പിച്ച കൊൽക്കത്ത താരങ്ങൾ
- ഒരു സിക്‌സും രണ്ടു ഫോറും ഉൾപ്പെടെ 28 റൺസ് ശുഭ് മാൻ ഗിൽ നേടി.
- നാല് സിക്‌സും നാലു ഫോറും ഉൾപ്പെടെ നിതീഷ് റാണ 58 റൺസ് നേടി.
- അഞ്ച് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 44 റൺസാണ് ഒയിൻ മോര്‍ഗൻ നേടിയത്.
- മൂന്നു സിക്‌സും മൂന്നു ഫോറും ഉൾപ്പെടെ 36 റൺസാണ് രാഹുൽ ത്രിപാഠി നേടിയത്.
നായകൻ ശ്രേയാസ് അയ്യറുടെ മികവിലാണ് ഡെൽഹി ഉയർന്ന സ്കോർ നേടിയത്. 38 ബോളിൽ 88 റൺസ് നേടി ശ്രേയാസ് പുറത്താകാതെ നിന്നു. ഐപിഎൽ 13ാം സീസണിലെ ഒരു ബാറ്റ്സ് മാൻ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് ശ്രേയാസ് ഈ മൽസരത്തിലൂടെ സ്വന്തമാക്കി. ഡെൽഹി ഉയർത്തിയ പടുകൂറ്റൻ റൺസായ 229 എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 210 റൺസുമായാണ് ‘പൊരുതിത്തോറ്റത്’.
ഡെൽഹിയുടെ രണ്ടു താരങ്ങളാണ് അർധ സെഞ്ചുറി നേടിയത്. ശ്രേയസ് അയ്യർക്ക് സെഞ്ചുറിയിലേക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല. ശ്രേയസ് അയ്യർ 38 പന്തിൽ 6 സിക്‌സും 7 ഫോറുകളും ഉൾപ്പെടെ 88 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 41 പന്തുകൾ നേരിട്ട് നാലു സിക്‌സും നാലു ഫോറുമുൾപ്പെടെ 66 റൺസാണ് പൃഥ്വി ഷാ നേടിയത്. ഈ സീസണിൽ പൃഥ്വി ഷാ രേഖപ്പെടുത്തുന്ന രണ്ടാം അർധ സെഞ്ചുറിയാണിത്. 32 പന്തിൽ മൂന്ന് സിക്‌സും നാലു ഫോറുമുൾപ്പെടെ 50 പൂർത്തിയാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണയും അർധ സെഞ്ചുറി കൂട്ടത്തിൽ ഉണ്ട്.
തുടർച്ചയായ രണ്ടു വിജയങ്ങളും ഒരു തോൽവിയുമായി കളത്തിലിറങ്ങിയ ഡെൽഹി ക്യാപിറ്റൽസും, ആദ്യ മൽസരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായ രണ്ടു വിജയങ്ങൾ സ്വന്തമാക്കിയ കൊൽക്കത്തക്കും വിജയം അനിവാര്യമായിരുന്നു. കാരണം, പോയിന്റ് നിലയിൽ ഇരു ടീമുകളും ഒപ്പമായിരുന്നു. പക്ഷെ, ഭാഗ്യം ഡെൽഹിക്കൊപ്പം നിന്നു. മികച്ച വിജയം നേടിയ ഡെൽഹി ഇപ്പോൾ ഒന്നാം സ്‌ഥാനത്ത് എത്തി.
ടോസ് നഷ്‌ടമായ ഡെൽഹി ക്യാപിറ്റൽസാണ് ആദ്യം ബാറ്റ് ചെയ്‌തത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിൽ 228 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. പഞ്ചാബിനെതിരെ രാജസ്‌ഥാൻ നേടിയ 226 എന്ന ഉയർന്ന സ്‌കോറിനെയാണ് ഡെൽഹി ഇന്ന് മറികടന്നത്.
ഡെൽഹിക്ക് വേണ്ടി ആൻറിച്ച് നോർജെ മൂന്നും ഹർഷൽ പട്ടേൽ രണ്ടും മാർക്കസ് സ്‌റ്റോയിനിസ്, അമിത് മിശ്ര, കഗിസോ ബാഡ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. കൊൽക്കത്തക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ടും കംലേഷ് നാഗര്‍കോട്ടി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടി.