വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. അതേസമയം, കളക്‌ടർ ഓഫിസിൽ എത്തിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു. ജീവനക്കാരുടെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടത്തിയത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ സ്‌ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് സമരം.
പ്രതിഷേധം കണക്കിലെടുത്ത് ഉച്ച വരെ ജില്ലാ കളക്‌ടർ തേജ് ലോഹിത് റെഡ്‌ഡി കളക്‌ടറേറ്റിൽ എത്തിയിട്ടില്ല. തുടർന്നാണ് യൂണിയൻ സമരം അവസാനിപ്പിച്ചത്. വസതിയിൽ വച്ച് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കളക്‌ടർ ചില യോഗങ്ങൾ നടത്തിയത്. കളക്‌ടറെ തടയില്ലെന്നും, എന്നാൽ ശക്‌തമായ പ്രതിഷേധം അറിയിക്കുമെന്നും നേരത്തേ തന്നെ സംഘടനാ പ്രവർത്തകർ വ്യക്‌തമാക്കിയിരുന്നു. ഒൻപത് ദിവസമായി പ്രതിഷേധത്തിൽ ആണെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
മുഖ്യമന്ത്രിയുമായി അടക്കം നടത്തിയ ചർച്ചയിൽ സ്‌ഥലം മാറ്റത്തിന് പൊതുമാനദണ്ഡം തീരുമാനിച്ച് 2017ൽ ഉത്തരവ് ഇറക്കിയതാണ്. അത് ലംഘിച്ചാണ് ഇപ്പോൾ 16 റവന്യൂ ഓഫിസർമാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയിരിക്കുന്നത്. ഒരു തസ്‌തികയിൽ മൂന്ന് വർഷം പോലും തികയാത്തവരെ ഒരുമിച്ച് സ്‌ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്‌ഥരെ തിരഞ്ഞുപിടിച്ചു പ്രതികാര നടപടിയെന്നോണം സ്‌ഥലം മാറ്റിയെന്നാണ് യൂണിയൻ ആരോപിക്കുന്നത്.
Most Read: ദീപുവിന്റെ കൊലപാതകം; കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശത്ത് കർശന പോലീസ് സുരക്ഷ