എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കർശന സുരക്ഷ ഒരുക്കി പോലീസ്. ദീപുവിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കും. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് സുരക്ഷ കർശനമാക്കിയത്. 300 പോലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചിട്ടുള്ളത്.
നിലവിൽ ദീപുവിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്‌റ്റുമോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് വിട്ടുനൽകിയ ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപ യാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. കർമങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ പൊതു ശ്‌മശാനത്തിലാണ് ദീപുവിന്റെ മൃതദേഹം സംസ്‌കരിക്കുക.
കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്‌ദു റഹ്‌മാന്‍, അബ്‌ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിന്റെ വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്‌തമാകുന്നത്.
Read also: ഡിബി കോളേജിലെ സംഘർഷം; കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ