കൊല്ലം: കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച വരെയാണ് നിരോധനാജ്‌ഞ. കൊട്ടാരക്കര ഡിബി കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പുറത്തേക്കും വ്യാപിച്ചതിനെ തുടർന്നാണ് നടപടിയെന്ന് കൊല്ലം റൂറൽ പോലീസ് അറിയിച്ചു. കേരള പോലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ പരിധിയിൽ നാലിലധികം ആളുകൾ കൂട്ടംകൂടുന്നത്, രാഷ്‌ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, സമാധാനലംഘനത്തിന് കാരണമാകുന്ന പ്രവൃത്തികൾ എന്നിവക്ക് 21ന് രാവിലെ 11 മണി വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ബാധകമല്ല. വിലക്ക് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും. നാടിന്റെ സമാധാനാന്തരീക്ഷത്തിന് തടസം സൃഷ്‌ടിക്കുന്ന തരത്തിലുള്ള വിദ്യാർഥി സംഘർഷങ്ങൾ ഇടയ്‌ക്കിടെ ഉണ്ടാകുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കൊല്ലം റൂറൽ എസ്‌പി കെബി രവി പറഞ്ഞു.
അതേസമയം, ശാസ്‌താംകോട്ട കോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്‌മാരക ടിബി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 11 വിദ്യാർഥികളെ ശാസ്‌താംകോട്ട പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോളേജിനുള്ളിലും പുറത്തും നടന്ന ആക്രമണങ്ങളിലും വീടുകൾ ആക്രമിച്ചതുമായി ബന്ധപ്പെട്ടും രജിസ്‌റ്റർ ചെയ്‌ത കേസുകളിലാണ് എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരെ കസ്‌റ്റഡിയിൽ എടുത്തത്. ആറ് കെഎസ്‌യു, അഞ്ച് എസ്എഫ്ഐ പ്രവർത്തകരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ രണ്ട് വിദ്യാർഥികളെ പ്രതിചേർത്തതായാണ് വിവരം.
Most Read: ‘അലഞ്ഞു തിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം വേണ്ട’; വിഡി സതീശൻ