തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവര്‍ണര്‍ ആവുന്നതിന് മുമ്പ് സ്വന്തം താൽപര്യങ്ങള്‍ക്കായി അഞ്ച് രാഷ്‌ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് അപമാനമാണ് അദ്ദേഹമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സംഘപരിവാറും ബിജെപിയും ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ കാര്യങ്ങളാണ് സംസ്‌ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ നിമയവിരുദ്ധ നിയമനവും ലോകായുക്‌ത വിഷയത്തില്‍ സംസ്‌ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഗവര്‍ണര്‍ ഇടപെട്ട് പൊതുഭരണ സെക്രട്ടറിയെ രാജി വെപ്പിച്ചത് സര്‍ക്കാരിന് നാണക്കേടാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ്. ഇടനിലക്കാരെ വച്ച് ഗവര്‍ണറുമായി കോംപ്രമൈസുണ്ടാക്കുകയാണ് പിണറായി സര്‍ക്കാരെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വിഡി സതീശൻ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ഉപദേശം. വിഡി സതീശന് മുന്‍പ് മന്ത്രിയായി പരിചയമില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് കൂടി കടന്ന് ചെല്ലുകയാണ് വിമര്‍ശനത്തിലൂടെ ആരിഫ് മുഹമ്മദ് ഖാന്‍. നേരത്തെ നിയമ സഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയും ഗവർണർ വിഡി സതീശനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഡി സതീശന് ഗവര്‍ണറുടെ ഉപദേശം.
Most Read: കണ്ടത്തുവയൽ ഇരട്ടകൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി-ശിക്ഷാ വിധി തിങ്കളാഴ്‌ച