തിരുവനന്തപുരം: വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ ഒമ്പത് വിസിമാർക്കാണ് ഗവർണർ നോട്ടീസ് നൽകിയത്.
ഈ മാസം 12ന് ആണ് വിസിമാരുടെ ഹിയറിങ്. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാനുള്ള സമയപരിധി നവംബർ ഏഴിനായിരുന്നു. യുജിസി മാനദണ്ഡം അനുസരിച്ചു തന്നെയാണ് നിയമനങ്ങൾ എന്നായിരുന്നു വിസിമാരുടെ വിശദീകരണം.
അതിനിടെ, വിഴിഞ്ഞം തുറമുഖ വിഷയത്തിൽ നിലപാട് വ്യക്‌തമാക്കി ഗവർണർ രംഗത്തെത്തി. പ്രതിഷേധം ഒരുപരിധി കഴിഞ്ഞു വഷളാകാൻ പാടില്ലെന്നും, വിഷയത്തിൽ സർക്കാർ നടപടി എടുക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ കാത്തിരിക്കാമെന്നും ഗവർണർ പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രി ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഴിഞ്ഞം സമരത്തിൽ സർക്കാർ ഒത്തുതീർപ്പിനായി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചു. എന്നാൽ, സമരത്തിൽ ഒത്തുതീർപ്പിനായി സർക്കാർ ശ്രമിക്കുന്നില്ല. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നും ചെന്നിത്തല ചോദിച്ചു. സ്‌ഥലത്ത് പോലും ഇല്ലാതിരുന്ന രൂപത അധ്യക്ഷനെതിരെ കേസെടുത്ത നടപടി സർക്കാർ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Most Read: എല്ലാവരും മടിക്കാതെ വോട്ട് ചെയ്യണം; ഗുജറാത്തിൽ അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ