ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പേർ വോട്ട് ചെയ്യാൻ എത്തണമെന്ന അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടിങ് ശതമാനം കുറവായതിന് പിന്നാലെയാണ് കൂടുതൽ പേർ വോട്ട് ചെയ്യാൻ എത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടത്.
ഡിസംബർ അഞ്ചിനാണ് ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സൂറത്ത്, രാജ്കോട്ട്, ജാംനഗർ എന്നിവിടങ്ങളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം 2017 നേക്കാൾ കുറവായിരുന്നു. ഷിംലയിലെ ഗ്രാമപ്രദേശങ്ങളിൽ 62.53 ശതമാനം മാത്രമായിരുന്നു ഇത്തവണ പോളിംഗ് രേഖപ്പെടുത്തിയത്. ഇത് സംസ്‌ഥാന ശരാശരിയേക്കാൾ 13 ശതമാനം കുറവായിരുന്നു.
2017ൽ 75 ശതമാനം വോട്ട് രേഖപ്പെടുത്തിയിടത്താണ് ഇത്തവണ കുറവ് ഉണ്ടായതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ എല്ലാ ജനങ്ങളുമെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് കമ്മീഷൻ അഭ്യർഥിച്ചു. 2017ലെ ശതമാനത്തെ മറികടക്കാൻ കൂടുതൽ വോട്ടർമാർ പോളിംഗ് രേഖപ്പെടുത്താൻ എത്തണമെന്നും കമ്മീഷൻ പറഞ്ഞു.
എന്നാൽ,ഒന്നാംഘട്ട വോട്ടെടുപ്പിൽ ആദിവാസി മേഖലകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഛോട്ടു വാസവയിൽ 78 ശതമാനം വോട്ടിങ് ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോർബന്ദറിൽ ആയിരുന്നു. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങി 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
Most Read: വിഴിഞ്ഞം സമരം; മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു: രമേശ് ചെന്നിത്തല