കോഴിക്കോട്: ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ പകുതിയിലധികം പേർക്കും ഇനിയും കോവിഡ് വാക്‌സിൻ ലഭിച്ചിട്ടില്ല. ഒരു ഡോസ് എടുത്തവരുൾപ്പെടെ 41.8 ശതമാനം പേർക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചത്. 59 ശതമാനം പേർക്ക് ഇനിയും വാക്‌സിൻ ലഭിക്കാനുണ്ട്. ജില്ലയിൽ 25.58 ലക്ഷം പേരാണ് 18 വയസിന് മുകളിലുള്ളവർ.
ശനിയാഴ്‌ച പകൽ വരെ ആകെ 10,71,856 പേർ ഇതുവരെ വാക്‌സിനെടുത്തു. 8,68,970 പേർ ഒന്നാം ഡോസും 2,02,886 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. ജനുവരി പകുതിയോടെയാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ ലഭ്യമാക്കിയത്. മാർച്ചിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ള 45ന് മുകളിൽ പ്രായമുള്ളവർക്കും നൽകി. ഏപ്രിലിൽ രോഗവ്യാപനമേറിയപ്പോൾ കൂടുതൽ ആളുകൾ വാക്‌സിൻ സ്വീകരിക്കാൻ എത്തിയെങ്കിലും സ്‌റ്റോക്കില്ലാത്തതിനാൽ കൃത്യമായി നടന്നില്ല.
ആഴ്‌ചയിൽ മൂന്നു തവണയായി വാക്‌സിൻ എത്തുന്നുണ്ടെങ്കിലും അളവ് കുറവാണ്. 18നും 45നും ഇടയിലുള്ളവർക്ക് നൽകാനായി സംസ്‌ഥാന സർക്കാർ പണം നൽകി വാങ്ങിയ ഡോസുകൾ ഉപയോഗിച്ചാണ് കഴിഞ്ഞ ആഴ്‌ചകളിൽ കൂടുതലും വാക്‌സിനേഷൻ നടന്നത്. 45ന് മുകളിൽ പ്രായമുള്ളവർക്ക് ഇപ്പോൾ രജിസ്‌റ്റർ ചെയ്‌തിട്ടും സ്ളോട്ട് കിട്ടുന്നില്ല.
Read Also: വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത