തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസില്‍ ശബരീനാഥനെ അറസ്‌റ്റ് ചെയ്‌തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അധികാരവും പോലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്‌ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ഹൈബി ഈഡനും രംഗത്തെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് അറസ്‌റ്റെന്നും വിമാനയാത്ര വിലക്കിന്റെ ജാള്യത മറക്കാനുള്ള നടപടിയാണിതെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.
സംസ്‌ഥാന ഭരണത്തിന്റെ വീഴ്‌ചകളും സ്വർണ കടത്തും മറച്ചു വെക്കാനുള്ള നടപടിയാണിതെന്ന് പറഞ്ഞ എംപി ഇപി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഗുണ്ടയാണെന്ന് തെളിഞ്ഞെന്നും ചൂണ്ടക്കാട്ടി.
അതേസമയം ശബരീനാഥന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകനാണ് കോടതിയിൽ അറിയിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ശബരിനാഥന്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്‌റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിന്റേതെന്ന പേരിൽ സ്‌ക്രീൻ ഷോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള നിർദ്ദേശം ശബരിനാഥൻ മുന്നോട്ട് വെക്കുന്നത് ഈ സ്‌ക്രീൻ ഷോട്ടിലുണ്ട്. വിമാനത്തിനുളളിൽ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നിൽ ശബരിനാഥാണെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
Most Read: ബഫർ സോൺ; പ്രതിപക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ