ആലപ്പുഴ: സംസ്‌ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഡിപി (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫർമസ്യൂട്ടിക്കൽസ്) 100 കോടിയുടെ വിറ്റുവരവ് നേടി അഭിമാനമാകുന്നു. സ്‌ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടത്തിലേക്ക് എത്തുന്നത്. കോവിഡ് കാലത്ത് കുറഞ്ഞ നിരക്കിൽ മികച്ച ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചതോടെ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ 100 കോടിയെന്ന നാഴികകല്ല് പിന്നണിടാൻ ഈ മരുന്ന് നിർമ്മാണ കമ്പനിക്ക് സാധിച്ചു.
2003 മുതൽ 2006 വരെ പ്രവർത്തനം നിലച്ചുപോയ പൊതുമേഖലാ സ്‌ഥാപനമായിരുന്നു കെഎസ്‌ഡിപി. അവിടെ നിന്നാണ് സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഇച്ഛാശക്‌തി കൊണ്ട് ഇന്നത്തെ നേട്ടത്തിലേക്ക് സ്‌ഥാപനം വന്നെത്തിയത്. ഈ സാമ്പത്തിക വർഷത്തിലെ ഒരു പാദം ബാക്കിനിൽക്കേയാണ് 100 കോടിയെന്ന കടമ്പ കടന്നത്. 13 കോടി രൂപയാണ് ഇതുവരെയുള്ള ഈ വർഷത്തെ ലാഭവിഹിതം.
2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് സ്‌ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആധുനിക വൽക്കരണം നടപ്പാക്കിയാണ് ആദ്യഘട്ടത്തിൽ സർക്കാർ ഇതിനെ മുന്നോട്ട് നയിച്ചത്. ഇതിനിടയിൽ ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ അംഗീകാരങ്ങളും കെഎസ്‌ഡിപിക്ക് ലഭിച്ചു. നിലവിൽ അവയവമാറ്റ ശസ്‌ത്രക്രിയക്കുള്ള മരുന്നുകൾ കൂടി വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്‌ഡിപി.
കോവിഡ് കാലത്ത് ഇതുവരെ 15 ലക്ഷം സാനിറ്റൈസറാണ് ഇവിടെ നിന്നും വിപണിയിൽ എത്തിച്ചത്. കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും അണുനശീകരണ വസ്‌തുക്കൾ എത്തിച്ചതോടെ പൊതുവിപണിയിലെ വില പിടിച്ചു നിർത്താനുമായി. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തേക്ക് രണ്ടര ലക്ഷം ലിറ്റർ സാനിറ്റൈസറാണ് സംസ്‌ഥാനത്ത് ഒട്ടാകെ വിതരണം ചെയ്യാൻ തയ്യാറാക്കിയത്.
Read Also: ബാലഭാസ്‌കറിന്റെ മരണം; അപകടത്തിന് മുൻപെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം