തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രഗ് കൺട്രോൾ ഓഫിസുകളിലും, ലാബുകളിലും മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ ‘ഡ്രഗ് ക്വാളിറ്റി’ എന്ന പേരില്‍ സംസ്‌ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പലവിധത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തി. മരുന്ന് കമ്പനികൾക്ക് എതിരെയുള്ള പരാതികൾ ഡ്രഗ് കൺട്രോൾ വിഭാഗം ഒതുക്കി തീർക്കുന്നതായാണ് പരാതി ലഭിച്ചത്.
തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ലാബിലേക്കയക്കുന്ന മരുന്ന് സാംപിളുകളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ഇവയുടെ സ്‌റ്റാറ്റ്യൂട്ടറി സാംപിൾ എടുക്കണം. വിശദമായി നടക്കുന്ന ഈ പരിശോധനയിൽ മരുന്നുകൾക്ക് ഗുണമേൻമയില്ലെന്ന് കണ്ടാൽ കർശന നിയമ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം.
എന്നാൽ ഈ പരിശോധനകളിൽ ഉദ്യോഗസ്‌ഥർ കൃത്രിമം നടത്തുന്നതായാണ് വിജിലൻസ് ഇന്ന് കണ്ടെത്തിയിരിക്കുന്നത്. മരുന്നു കമ്പനികൾക്ക് എതിരെ വ്യക്‌തികൾ നൽകുന്ന പരാതികളിലും നടപടിയുണ്ടാകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതും വിജിലൻസ് സംഘം പരിശോധിക്കുന്നുണ്ട്.
Read Also: കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി