ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസെടുത്തു

ചിന്നക്കനാലിലെ 50 സെന്റ് സർക്കാർ ഭൂമി കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്.

By Trainee Reporter, Malabar News
Mthew Kuzhalnadan
Mathew Kuzhalnadan
Ajwa Travels

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. ചിന്നക്കനാലിലെ 50 സെന്റ് സർക്കാർ ഭൂമി കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മാത്യു കുഴൽനാടന് നോട്ടീസ് നൽകിയിട്ടുണ്ട്.

മാത്യു കുഴൽനാടന്റെ ഉടമസ്‌ഥതയിലുള്ള ചിന്നക്കനാൽ സൂര്യനെല്ലിയിലെ ഏറ്റേർനോ കപ്പിത്താൻ റിസോർട്ടിനോട് ചേർന്ന 50 സെന്റ് ഭൂമി കൈയ്യേറിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് റിപ്പോർട് റവന്യൂ വകുപ്പും ശരിവെച്ചിരുന്നു. കൈയ്യേറ്റം ചൂണ്ടിക്കാണിച്ചു ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിദാർ ഇടുക്കി ജില്ലാ കളക്‌ടർക്ക് റിപ്പോർട് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ മിച്ചഭൂമി ഏറ്റെടുക്കാൻ കളക്‌ടർ അനുമതിയും നൽകിയിട്ടുണ്ട്.

ഇതിനിടെയാണ് ഭൂമി കൈയ്യേറ്റത്തിന് കേസും രജിസ്‌റ്റർ ചെയ്‌തത്‌. മൂന്ന് വർഷം മുമ്പാണ് മാത്യു കുഴൽനാടനും രണ്ടു സുഹൃത്തുക്കളും ചേർന്ന് സൂര്യനെല്ലിയിൽ കപ്പിത്താൻ റിസോർട്ട് വാങ്ങിയത്. ഒരേക്കർ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണ് വാങ്ങിയത്. 4000 ചതുരശ്രയടി വിസ്‌തീർണമുള്ള ഒരു കെട്ടിടവും 850 ചതുരശ്രയടി വിസ്‌തീർണമുള്ള രണ്ടു കെട്ടിടങ്ങളുമാണ് ഇവിടെ ഉള്ളത്. 2022ൽ രണ്ടു കെട്ടിടങ്ങളുടെയും ആധാരം നടത്തി.

എന്നാൽ, ഭൂപതിവ് നിയമങ്ങൾ ലംഘിച്ചാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു കഴിഞ്ഞ ഓഗസ്‌റ്റിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്തുവന്നു. പിന്നാലെ സ്‌ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്‌റ്റർ ചെയ്‌തതിലും ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചു സെപ്‌തംബറിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തു.

50 സെന്റ് പുറമ്പോക്ക് കൈയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്ന് വിജിലൻസ് കണ്ടെത്തി. ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേടുകൾ നടത്തിയെന്നും സ്‌ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് മാത്യു കുഴൽനാടൻ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്. ഈ സ്‌ഥലത്ത് മിച്ചഭൂമിയുള്ള വിവരം മറച്ചുവെച്ചാണ് സ്‌ഥലം രജിസ്‌റ്റർ ചെയ്‌തിരുന്നത്‌.

മാത്യുവിന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇത് സ്‌ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്‌ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധികഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. ഇനി ഡിജിറ്റൽ സർവേ കൂടി പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തമായ വിവരങ്ങൾ മഭ്യമാവുകയുള്ളൂ.

Most Read| എൻഡിഎ സഖ്യം; നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE