പട്‌ന: ബിഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ നേതാവ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു.
ഇവർക്ക് പുറമെ ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്‌എഎം അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് എന്നിവരും സത്യപ്രതിജ്‌ഞ ചെയ്‌തിട്ടുണ്ട്. ജെഡിയു- ആർജെഡി- കോൺഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയു വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉൾപ്പടെ ഉള്ളവർ സത്യപ്രതിജ്‌ഞാ ചടങ്ങിന് എത്തിയിരുന്നു. രാവിലെ രാജ്ഭവനിലെത്തിയ നിതീഷ് കുമാർ മഹാസഖ്യ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള രാജിക്കത്ത് ഗവർണർക്ക് സമർപ്പിച്ചിരുന്നു. ജെഡിയു എംഎൽഎമാരുടെ നിയസഭാ കക്ഷിയോഗം പൂർത്തിയായതിന് പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ടു രാജിക്കാര്യം അറിയിച്ചത്. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. ഇതിൽ ആറുതവണ ബിജെപി സഖ്യത്തിലും മൂന്ന് തവണ ആർജെഡി സഖ്യത്തിലും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് നിതീഷ് കുമാറിന്റെ നിർണായക തീരുമാനം ഉണ്ടായത്. ഇന്ത്യാ മുന്നണിയിൽ തനിക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന സംശയത്തെ തുടർന്നാണ് പുതിയ മാറ്റം. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗയെ ഇന്ത്യാ മുന്നണിയുടെ ചെയർമാനായി തിരഞ്ഞെടുത്തതോടെ നിതീഷ് കുമാർ സഖ്യവുമായി അകന്നിരുന്നു. തുടർന്നാണ് മുന്നണിമാറ്റ ചർച്ചകൾ സജീവമാക്കിയത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്നതിന് ശേഷം മാത്രം നാല് തവണയാണ് നിതീഷ് കുമാർ മുന്നണി മാറുന്നത്. 2014, 2017, 2022, 2024 വർഷങ്ങളിലാണ് മുന്നണി മാറ്റങ്ങൾ. എന്നാൽ, ഓരോ മുന്നണി മാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്‌ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ നിതീഷ് കുമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2020ൽ ബിജെപിയുമായി ചേർന്ന് അധികാരത്തിൽ വന്ന നിതീഷ് 2022 ഓഗസ്‌റ്റ് ഒമ്പതിന് ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യവുമായി കൂട്ടുചേരാനായി രാജിവെച്ചു. പിറ്റേന്ന് അവരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഇക്കുറി മഹാസഖ്യം വിട്ടു ബിജെപി സഖ്യത്തിലേക്കും ചേക്കേറി.
Most Read| പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും