തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുതിയ വഴിത്തിരിവിൽ. മരണത്തിന് എട്ട് മാസം മുൻപ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.
പോളിസിയുടെ രേഖകളിൽ ചേർത്തിരിക്കുന്നത് ബാലഭാസ്‌കറിന്റെ മുൻ മാനേജരും, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുമായ വിഷ്‌ണു സോമസുന്ദരത്തിന്റെ ഇ-മെയിലും, ഫോൺ നമ്പറുമാണ്.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയാണ് പോളിസിയുടെ നോമിനി. സംഭവത്തിൽ എൽഐസി മാനേജർ, ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസർ എന്നിവരെ സിബിഐ ചോദ്യം ചെയ്‌തു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്നതായി കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ബാലഭാസ്‌കറിനെ ചികിൽസിച്ച ആശുപത്രിയിലെ ഡോക്‌ടർമാരുടെ മൊഴിയും സിബിഐ ശേഖരിച്ചു.
ബാലഭാസ്‌കർ നേരിട്ടാണ് പോളിസിയുമായി ബന്ധപ്പെട്ട രേഖകൾ ഒപ്പിട്ടു നൽകിയതെന്നും, സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന വ്യക്‌തിയെന്ന നിലയിലാണ് വിഷ്‌ണുവിന്റെ നമ്പർ നൽകിയതെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. ബന്ധുക്കളുടെ പരാതി ഉയർന്നതിനാൽ ഇൻഷുറൻസ് തുകയായ 93 ലക്ഷം രൂപ ആർക്കും കൈമാറിയിട്ടില്ല.
2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്‌കറും മകളും കൊല്ലപ്പെട്ടു.
Read Also: ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍