തിരുവനന്തപുരം : യാത്രക്കാരുടെ കുറവ് പരിഹരിക്കാനായി ടിക്കറ്റ് ചാര്‍ജ് കുറക്കാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ധന മൂലം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായതോടെയാണ് ചാര്‍ജ് കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്‌റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോവിഡിന് മുന്‍പുള്ള നിരക്കായിരിക്കും ഈടാക്കുക. കെഎസ്ആര്‍ടിസി ഡയറക്‌ടർ ബോര്‍ഡ് ഇതിനായി അംഗീകാരം നല്‍കി.
കോവിഡിനെ തുടര്‍ന്ന് സൂപ്പര്‍ ക്ളാസ് ബസുകളില്‍ മിനിമം നിരക്കിലും, കിലോമീറ്റര്‍ ചാര്‍ജിലും 25-30 ശതമാനം വരെ ചാര്‍ജ് വര്‍ധനയാണ് ഉണ്ടായത്. സൂപ്പര്‍ എക്‌സ്‍പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്‍പ്രസ്, സ്‌കാനിയ, എസി, ഹൈടെക്, സൂപ്പര്‍ ഡീലക്‌സ്, വോള്‍വോ, ലോ ഫ്ളോർ എന്നിവയാണ് ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ബസുകള്‍. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന അനുസരിച്ച് ഫാസ്‌റ്റ് ഉള്‍പ്പടെയുള്ള മറ്റ് സര്‍വീസുകളിലും ടിക്കറ്റ് ചാര്‍ജ് പഴയ നിരക്കാക്കി ക്രമീകരിക്കും.
മറ്റ് സര്‍വീസുകളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധനയുടെ ഭാഗമായി മിനിമം ചാര്‍ജ് ആയ 8 രൂപ ഈടാക്കുന്ന യാത്ര 5 കിലോമീറ്ററില്‍ നിന്നും 2.5 കിലോമീറ്റര്‍ ആയി കുറച്ചിരുന്നു. ഒപ്പം 5 കിലോമീറ്റര്‍ യാത്രയുടെ നിരക്ക് 8 രൂപയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്തി. ദീര്‍ഘദൂര ബസുകള്‍ ആവശ്യത്തിന് സംസ്‌ഥാനത്ത് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ കുറവാണ്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ നഷ്‌ടത്തില്‍ നില്‍ക്കുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ഉള്ള ഒരു വഴിയെന്ന രീതിയിലാണ് ഇപ്പോള്‍ ടിക്കറ്റ് ചാര്‍ജ് കുറക്കുന്നത്. ഇതിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.
Read also : 112 പേര്‍ക്ക് കോവിഡ്; പത്തനംതിട്ടയിലെ പുനരധിവാസ കേന്ദ്രത്തില്‍ ആശങ്ക