കൊച്ചി: ഡീസല്‍ വില വർധനക്ക് എതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹരജി നൽകി. പൊതുമേഖല എണ്ണക്കമ്പനികൾ വില കുത്തനെ വർധിപ്പിച്ചതിന് എതിരെയാണ് ഹരജി നൽകിയിരിക്കുന്നത്. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയിരുന്നു. ഈ നടപടി കനത്ത നഷ്‌ടമുണ്ടാക്കുമെന്നാണ് കെഎസ്ആർടിസിയുടെ വാദം.
കെഎസ്ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടിയത് തിരിച്ചടിയായിരുന്നു. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണവില വർധിപ്പിച്ചത്. നേരത്തേ ഐഒസി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനിൽക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്.
ഡീസലിന് റീട്ടെയ്‌ൽ വിലയിൽ നിന്നും 27.88 രൂപയുടെ വർധനയാണ് ഇപ്പോൾ ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് പ്രതിദിനം കെഎസ്ആർടിസിക്ക് 75-80 ലക്ഷം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
പൊതുമേഖലയെ തകർക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ഇത്രയും ഭീമമായ ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാൻ കഴിയില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.
കൂടാതെ കുത്തക മുതലാളിമാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും മന്ത്രി വിമർശനം ഉന്നയിച്ചു. കെഎസ്ആർടിസിയുടെ വാർഷിക നഷ്‌ടം 2000 കോടി രൂപയാണെന്നും, ഇന്ധനവില വർധനയും, കോവിഡ് സാഹചര്യങ്ങളും കെഎസ്ആർടിസിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ആധാരം ബാങ്കിൽ നിന്ന് തിരിച്ചെടുത്ത് നൽകാം; 74കാരിയായ ലോട്ടറി വിൽപനക്കാരിക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്