കൊച്ചി: കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ 74ആം വയസിലും ലോട്ടറി വിൽപന നടത്താൻ ഇറങ്ങിയ പുഷ്‌പയുടെ പ്രയാസങ്ങൾക്ക് ആശ്വാസവുമായി സുരേഷ് ഗോപി എംപി. 74കാരിയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചു. വ്‌ളോഗർ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ടാണ് സുരേഷ് ഗോപി പ്രശ്‌നത്തില്‍ ഇടപെട്ടത്.
ബാങ്കില്‍ നിന്ന് ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസമാണ് 74കാരിയായ ലോട്ടറി വിൽപനക്കാരിയുടെ വീഡിയോ വൈറലായത്. എറണാകുളം സ്വദേശിയായ പുഷ്‌പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ ആണ് സുശാന്ത് പങ്കുവച്ചത്.
വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ലോട്ടറി വില്‍ക്കുന്നതെന്ന് പുഷ്‌പ പറഞ്ഞിരുന്നു. മൂത്തമകനും ഹൃദ്രോഗിയാണ്. ഇളയമകനും ഹൃദ്രോഗത്താലാണ് മരിച്ചത്. ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് വാങ്ങി പണം തരാതെ കൊണ്ടുപോയി. അതെല്ലാം വേദനിപ്പിക്കുന്നതാണ് എന്നും അവര്‍ പറഞ്ഞു.
നാല് സെന്റ് ഭൂമിയും വീടുമുണ്ട്. വീടുപണി കഴിഞ്ഞ് വലിയ കടമുണ്ടായി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്‌പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
Most Read: മണിപ്പൂരിലും ഗോവയിലും മുഖ്യമന്ത്രിമാരെ നിശ്‌ചയിച്ച് ബിജെപി