കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് റിപ്പോർട്. ചെന്നൈ ഐഐടിയുടെ നിഗമനങ്ങൾ ശരിവെക്കുന്ന രീതിയിലാണ് വിജിലൻസിന്റെ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന്റെ നിർമാണത്തിൽ നിരവധി പാളിച്ചകൾ ഉണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
രൂപരേഖയിൽ തന്നെ പ്രശ്‍നങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ബസ് ബേ നിർമിച്ചിരിക്കുന്നത് യാത്രക്കാർക്കും ബസുകൾ നിർത്തിയിടാനും അനുയോജ്യമായ രീതിയിലല്ല. സ്ളാബിലും തൂണുകളിലും വിള്ളലുകളുണ്ട്. നിർമാണത്തിന് വേണ്ടത്ര കമ്പികൾ ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിന് ഉണ്ടായ ബലക്ഷയം സംബന്ധിച്ച തെളിവുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രൂപരേഖ കാണാതെയാണ് നിർമാണത്തിന് സാങ്കേതികാനുമതി കൊടുത്തതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഇതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. ചെന്നൈ ഐഐടിയുടെ നിർദ്ദേശം പോലെ ബസ് ടെർമിനലിലെ മുഴുവൻ പ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കണമെന്നും വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അഴിമതി നടന്ന സൂചനയെ തുടർന്ന് കെടിഡിഎഫ്‌സിയുടെ അന്നത്തെ ചീഫ് എൻജിനിയർ എസ്ആർജെ നവകുമാർ, ആർക്കിടെക്‌ട് ആർകെ രമേശ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപെടുന്നു.
നിർമാണത്തിലെ അപാകതയിൽ കരാറുകാരന് പങ്കുണ്ടോയെന്നും പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപെടുന്നു. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട് വിജിലൻസ് ഡയറക്‌ടർക്ക് സമർപ്പിച്ചു.
Most Read: കേരളത്തിൽ പെട്രോളിന് ആറര രൂപ കുറഞ്ഞു; ഡീസൽ വിലയിലും കുറവ്