വയനാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷമായി അടഞ്ഞു കിടന്നിരുന്ന കുറുവ ദ്വീപ് നാളെ മുതൽ തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കുറുവ ദ്വീപ് തുറക്കാൻ തീരുമാനം ആയത്. കഴിഞ്ഞയാഴ്‌ചയാണ് വനംവകുപ്പ് നിയന്ത്രിക്കുന്ന കുറുവ ദ്വീപ് ഉൾപ്പടെയുള്ള 5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി വിധി പുറത്തിറക്കിയത്. അപൂര്‍വത നിറഞ്ഞ കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
പരിസ്‌ഥിതി സംഘടനകൾ നൽകിയ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണു കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്. അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് പോലും നിരവധി സഞ്ചാരികൾ വരുന്ന കേന്ദ്രമായിരുന്നു കുറുവ ദ്വീപ്. നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം നൽകുമ്പോൾ കർശനമായി കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും.
ദ്വീപ് വീണ്ടും സഞ്ചാരികൾക്ക് തുറന്നു നൽകുന്നതോടെ ദ്വീപിലേക്ക് പ്രവേശിക്കാൻ 50 പേർക്കിരിക്കാവുന്ന ചങ്ങാടവും, നടപ്പാത വൃത്തിയാക്കി സംരക്ഷണത്തിന് കമ്പിവേലിയും നിർമിച്ചു. കൂടാതെ കാലപ്പഴക്കത്താൽ തകർന്ന ഇരിപ്പിടങ്ങളും ഫോട്ടോ ഗ്യാലറികളും പുനർനിർമിച്ചു വരികയാണ്. ഒപ്പം തന്നെ പ്രകൃതിയുടെ സംരക്ഷണത്തെ പറ്റി സഞ്ചാരികൾക്ക് ബോധവൽക്കരണ ക്‌ളാസ് എടുക്കുമെന്നും, ദ്വീപിൽ സമ്പൂർണ പ്ളാസ്‌റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ