തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ പത്രപ്രവർത്തക യൂണിയൻ രംഗത്ത്. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതെന്നും, ഇത് ജനാധിപത്യ വിരുദ്ധമാണെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്‌തമാക്കി. മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയതെന്നും യൂണിയന്‍ കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് 15ആം നിയമസഭയുടെ 5ആം സമ്മേളനത്തിന് ഇന്നാണ് തുടക്കം കുറിച്ചത്. തുടർന്ന് പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്‌തമായതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് ഉൾപ്പടെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്‍ പ്രവേശിക്കുന്നത് വിലക്കിയതിലൂടെ ജനത്തിന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നതെന്നും, പിആര്‍ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതിനാൽ ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണെന്നും യൂണിയൻ വ്യക്‌തമാക്കി.
അതേസമയം മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും, വാച്ച് ആന്റ് വാർഡിന് പറ്റിയ പിശകാണെന്നും സ്‌പീക്കർ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആന്റ് വാര്‍ഡ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേക്ക് നയിച്ചതെന്ന് സ്‌പീക്കർ വ്യക്‌തമാക്കണമെന്നും യൂണിയൻ കൂട്ടിച്ചേർത്തു.
Read also: ഇന്ന് സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍; മുഖ്യമന്ത്രി