ന്യൂഡെൽഹി: ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി നിയമിച്ച ഉന്നതതല സമിതി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് രണ്ടുതവണ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ യുപി സർക്കാർ അതിന് തയ്യാറായില്ലെന്ന് ലഖിംപൂർ ഖേരി കേസിൽ സുപ്രീം കോടതി നിയോഗിച്ച സമിതി സമർപ്പിച്ച തൽസ്‌ഥിതി റിപ്പോർട്ടിൽ പറയുന്നു.
എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമം നടന്ന ലഖിംപൂർ ഖേരിയിൽ സംഭവസമയത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നു എന്ന് സമിതിയുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഒക്‌ടോബർ മൂന്നിന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്ന യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശന റൂട്ട് മാറ്റിയത് ആശിഷ് മിശ്ര അറിഞ്ഞിരുന്നു എന്നും റിപ്പോർട് പറയുന്നു.
മൗര്യയുടെ സന്ദർശനത്തിനെതിരെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഇടയിലേക്ക് ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. എട്ടു പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശിഷ് മിശ്രക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ മാര്‍ച്ച് 30ന് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാത്ത യുപി ഭരണകൂടുത്തിന്റെ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. ലഖിംപൂർ ഖേരി സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് അത്തരം ഒരു നീക്കമുണ്ടായത്.
ലഖിംപൂർ ഖേരി സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ ഒന്‍പതിനാണ് ആശിഷ് മിശ്ര അറസ്‌റ്റിലായത്. പിന്നീട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആശിഷിന് ജാമ്യം അനുവദിക്കുന്നത്.
Most Read: സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര