കൊച്ചി: ഐഷ സുൽത്താനക്കെതിരെ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ഐഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ ഇവർ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്നും ലക്ഷദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
കൂടാതെ ആവശ്യപ്പെട്ട രേഖകൾ ഐഷ ഹാജരാക്കിയില്ലെന്നും ഭരണകൂടം കോടതിയെ അറിയിച്ചു. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന മറ്റൊരു ഹരജി സമർപ്പിച്ചത്. ഈ ഹരജിയിലാണ് ലക്ഷദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
അതേസമയം ഐഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്. കേസ് രജിസ്‌റ്റർ ചെയതതിന് തൊട്ടുപിന്നാലെ ഇവർ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം.
ചാനൽ ചർച്ചക്കിടെ ‘ബയോവെപ്പൺ’ പരാമർശം നടത്തുന്നതിന് മുൻപ് ഐഷ സുൽത്താന തന്റെ ഫോണിൽ പരിശോധന നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ആ സമയത്ത് ഐഷ ബന്ധപ്പെട്ടത് ആരെയൊക്കെയാണ് എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും നിലവിൽ ഈ ഫോണിലെ ചാറ്റ് ഹിസ്‌റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളതെന്നും ലക്ഷദ്വീപ് ഭരണകൂടം ആരോപിക്കുന്നു.
കൂടാതെ കേസിന്റെ അന്വേഷണവുമായി അവർ സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം പറയുന്നു. ഈ സാഹചര്യത്തിൽ കേസന്വേഷണത്തിന്റെ ഭാഗമായി ഐഷ സുൽത്താനയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെടുന്നത്.
ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ‘ബയോവെപ്പൺ’ എന്ന പ്രയോഗം നടത്തിയതിന്റെ പേരിലാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാൽ ഭരണകൂടത്തിനെതിരെ മനഃപൂർവം നടത്തിയ പദപ്രയോഗമല്ലെന്നും, സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഇത് തിരുത്തിയെന്നും ഐഷ പോലീസിന് മൊഴി നൽകിയിരുന്നു. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷക്കെതിരെ പരാതി നൽകിയത്.
Most Read: ‘പ്രതികരിക്കാനില്ല’; പെഗാസസ് വിവാദത്തിൽ രഞ്‌ജന്‍ ഗൊഗോയി