ഡെൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി സ്‌ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളാകുന്നുവെന്ന് മകൻ തേജസ്വി യാദവ്. നേരത്തേ ലാലു പ്രസാദ് യാദവിനെ ഡെൽഹിയിലെ എയിംസിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തുവെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തെ വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബുധനാഴ്‌ചയാണ് ലാലു പ്രസാദ് യാദവിനെ വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. അതേസമയം അദ്ദേഹത്തിന് അണുബാധ കൂടുന്നതായാണ് മകൻ തേജസ്വി യാദവ് പറയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ലാലു പ്രസാദ് യാദവ്ജി ഡെൽഹിയിലെ എയിംസിൽ ചികിൽസയിലാണ്. റാഞ്ചിയിൽ ആയിരുന്നപ്പോൾ 4.5 ആയിരുന്നു ലാലു പ്രസാദ് യാദവിന്റെ ക്രിയാറ്റിൻ ലെവൽ. ഡെൽഹിയിൽ പരിശോധിച്ചപ്പോൾ അത് 5.1 ആയി ഉയർന്നു. വീണ്ടും പരിശോധിച്ചപ്പോൾ 5.9 ആയി. അണുബാധ വർധിക്കുന്നു; തേജസ്വി അറിയിച്ചു.
ബിഹാർ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ലാലു യാദവിനെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ഡോറണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ അപഹരിച്ച കേസിൽ അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2017 മുതൽ ലാലു പ്രസാദ് യാദവ് ജയിലിലാണ്. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം കൂടുതൽ സമയവും റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരിയിൽ അദ്ദേഹത്തെ ഡെൽഹിയിലെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Most Read: മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്; ഇടപെടാനാവില്ലെന്ന് കർണാടക നിയമ മന്ത്രി