ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും ക്ഷേത്ര മേളകളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്ന സംഭവത്തിൽ ഇടപെടാനാകില്ലെന്ന് കർണാടക നിയമ മന്ത്രി ജെസി മധുസ്വാമി. ബുധനാഴ്‌ച നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദു ആരാധനാലയങ്ങളുടെ പരിസരത്ത് കടകളോ സ്‌റ്റാളുകളോ സ്‌ഥാപിക്കുന്നതിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കുന്നതിൽ സർക്കാരിന് ഇടപെടാനാകില്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തീരദേശ കർണാടകയിലെ ഹിന്ദുമത മേളകളിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയ വിഷയത്തെക്കുറിച്ചുള്ള നിയമസഭയിലെ ചൂടേറിയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു മധുസ്വാമി. നിരോധനം മതസ്‌ഥാപനങ്ങളുടെ പരിസരത്താണോ അതോ അതിനു പുറത്താണോ ബാധകമാക്കിയതെന്ന് സർക്കാർ പരിശോധിക്കുമെന്നും മധുസ്വാമി പറഞ്ഞു.
“2002ൽ രൂപീകരിച്ച ഹിന്ദു റിലീജിയസ് ഇൻസ്‌റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ടും റൂൾസും അനുസരിച്ച്, ഒരു ഹിന്ദു മത സ്‌ഥാപനത്തിന് സമീപമുള്ള സ്‌ഥലം മറ്റൊരു മതത്തിൽ പെട്ട ഒരാൾക്ക് പാട്ടത്തിന് നൽകുന്നത് നിരോധിച്ചിട്ടുണ്ട്. മുസ്‌ലിം വ്യാപാരികളെ വിലക്കുന്ന ഈ സമീപകാല സംഭവങ്ങൾ മതസ്‌ഥാപനങ്ങളുടെ പരിസരത്തിന് പുറത്താണ് സംഭവിച്ചതെങ്കിൽ, ഞങ്ങൾ തിരുത്തും. അല്ലാത്തപക്ഷം, മാനദണ്ഡമനുസരിച്ച്, മറ്റൊരു സമുദായത്തിനും പരിസരത്ത് കടകൾ സ്‌ഥാപിക്കാൻ അനുവാദമില്ല,”- മധുസ്വാമി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ചട്ടങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചട്ടങ്ങളുടെ പ്രയോഗക്ഷമത പരിശോധിച്ച് വിഷയം പരിശോധിക്കുമെന്ന് ഉറപ്പുനൽകി.
നിയമസഭയിലെ ശൂന്യവേളയിൽ കോൺഗ്രസ് എംപിമാരായ യുടി ഖാദറും റിസ്വാൻ അർഷാദും ആണ് വിഷയം ഉന്നയിച്ചത്. മുസ്‌ലിം വഴിയോര കച്ചവടക്കാരെ പ്രാദേശിക മതമേളകളിൽ കടകൾ സ്‌ഥാപിക്കുന്നതിൽ നിന്ന് വിലക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നതിലും ബാനറുകൾ സ്‌ഥാപിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നവർക്ക് എതിരെ നടപടിയെടുക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
Most Read: സർപ്രൈസ് ടീസറുമായി ഡിക്യു; ഏതോ പരസ്യമാണെന്ന് പ്രേക്ഷകർ
“വഴിയോര കച്ചവടക്കാർ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ്. സർക്കാർ അവരുടെ അന്തസ് ഉയർത്തിപ്പിടിക്കണം. ചില അക്രമികൾ സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്‌ടിക്കാൻ ശ്രമിക്കുന്നു. പല സന്ദർഭങ്ങളിലും ഹിന്ദു സഹോദരങ്ങൾ തന്നെ ഇത്തരം കുപ്രചരണങ്ങൾ തടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പോലീസ് നിശബ്‌ദരായി നോക്കി നിൽക്കുകയാണ്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കാനും സർക്കാരിനോട് അഭ്യർഥിക്കുന്നു,”- ഖാദർ പറഞ്ഞു.
അർഷാദും ആശങ്ക ഉയർത്തുകയും ന്യൂനപക്ഷ സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുക്കുകയും ചെയ്‌തു. മുസ്‌ലിം വ്യാപാരികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും പോസ്‌റ്ററുകളും സ്‌ഥാപിക്കുന്നവർ ഭീരുക്കളാണെന്ന് ഖാദർ പറഞ്ഞതോടെ നിയമസഭയിൽ ബഹളം തുടങ്ങി. ‘ഭീരുക്കൾ’ എന്ന ഖാദറിന്റെ പ്രയോഗം ബിജെപി നിയമസഭാംഗങ്ങൾക്ക് ഇടയിൽ നിന്ന് പ്രതിഷേധം ഉയർത്തുകയായിരുന്നു.
കർണാടകയിലെ പല ഭാഗങ്ങളിലും മുസ്‌ലിം വ്യാപാരികൾക്ക് വാർഷിക മേളകളിൽ സ്‌റ്റാളുകൾ തുറക്കുന്നതിന് ക്ഷേത്ര അധികാരികൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നഷ്‌ടപ്പെട്ടേക്കാം; ഈ കാര്യം ശ്രദ്ധിക്കൂ