പട്‌ന: ഹിന്ദു ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി ഇഷ്‌ടദാനമായി നൽകി മുസ്‌ലിം കുടുംബം. ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി ഇഷ്‌തിയാഖ് അഹമ്മദ് ഖാൻ ആണ് ജാതിയുടെയും മതത്തിന്റെയും എല്ലാ വേലിക്കെട്ടുകളും തകർത്ത് മാതൃക തീർത്തത്.
മഹാവീർ ക്ഷേത്ര ട്രസ്‌റ്റ് നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ‘വിരാട് രാമായണ ക്ഷേത്ര’ത്തിന് വേണ്ടിയാണ് കിഴക്കൻ ചമ്പാരൻ ജില്ലയിലെ കൈത്വാലിയയിൽ 23 ‘കത്ത’ (കിഴക്കൻ ഇന്ത്യ, നേപ്പാൾ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ ഭൂമി അളക്കാൻ കൂടുതലായി ഉപയോഗിക്കുന്ന ഒരു യൂണിറ്റാണിത്. 20ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇരു രാജ്യങ്ങളിലും മെട്രിക്കേഷനുശേഷം, യൂണിറ്റ് ഔദ്യോഗികമായി കാലഹരണപ്പെട്ടു. എന്നാൽ ബംഗ്ളാദേശ്, കിഴക്കൻ ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ ഈ യൂണിറ്റ് ഇപ്പോഴും ഉപയോഗത്തിലുണ്ട്) ഭൂമി സംഭാവന ചെയ്‌തത്.
125 ഏക്കർ വിസ്‌തൃതിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് വേണ്ടിയുള്ള ആദ്യത്തെ ഭൂമിദാനമാണിത്. നിലവിലുള്ള സർക്കാർ നിരക്ക് പ്രകാരം ദാനം ചെയ്‌ത ഭൂമിക്ക് 2.50 കോടിയിലധികം വിലവരും. ദാനം നൽകിയ ഭൂമി ഏതാനും ദിവസങ്ങൾക്ക് മുമ്പ് കിഴക്കൻ ചമ്പാരനിലെ കേസരിയയിലെ രജിസ്ട്രി ഓഫിസിൽ വച്ച് ക്ഷേത്രത്തിന്റെ പേരിൽ ഖാൻ രജിസ്‌റ്റർ ചെയ്‌തു നൽകി.
ഇതിന് മുൻപും അഹമ്മദ് ഖാൻ മാതൃകാപരമായ പല കാര്യങ്ങളും ചെയ്‌തിരുന്നു. നേരത്തെ, വളരെ കുറഞ്ഞ വിലക്ക് അദ്ദേഹം ക്ഷേത്രത്തിന് ഒരു പ്രധാന സ്‌ഥലം സംഭാവന ചെയ്യുകയും ട്രസ്‌റ്റ് ഏറ്റെടുത്ത ചരിത്രപരമായ സംരംഭത്തിന് സഹായിക്കാൻ മറ്റ് ഗ്രാമീണരെ പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നു.
തിങ്കളാഴ്‌ച പട്‌നയിലെ മഹാവീർ ക്ഷേത്ര പരിസരത്ത് ട്രസ്‌റ്റ് സെക്രട്ടറി ആചാര്യ കിഷോർ കുനാലിനെ സന്ദർശിച്ച ഖാൻ, ദാനം ചെയ്‌ത ഭൂമിയുടെ രേഖ കൈമാറി. ഖാന്റെ ഭൂമി ദാനം സാമുദായിക സൗഹാർദ്ദത്തിന്റെ സാക്ഷ്യപത്രമാണെന്നും ഇത് ക്ഷേത്രത്തെ ആഗോള തലത്തിൽ ആകർഷകമാക്കാൻ സഹായിക്കുമെന്നും കുനാൽ പറഞ്ഞു.
“ഈ ക്ഷേത്രത്തിന്റെ പ്രധാന ഭാഗം ഞാൻ സംഭാവന ചെയ്‌ത ഭൂമിയിൽ വരുമെന്നത് എന്റെ ഭാഗ്യമായാണ് കാണുന്നത്. ഇത് മതപരമായ തീർഥാടനങ്ങളെ മാത്രമല്ല, പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനവും പ്രോൽസാഹിപ്പിക്കുമെന്ന്,” ഖാൻ പറഞ്ഞു.
Most Read: ഭാര്യ മട്ടൻ കറി വെച്ചില്ല, പരാതിയുമായി വിളിച്ചത് ആറ് തവണ; യുവാവ് പോലീസ് കസ്‌റ്റഡിയിൽ