കണ്ണൂർ: ജില്ലയിലെ പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി. ഇന്നലെ പേരാവൂർ പോലീസ് നടത്തിയ റെയ്‌ഡിലാണ് മുരിങ്ങോടി നമ്പിയോടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 26,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടിയത്.
24 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവയ്‌ക്ക് ഏകദേശം എട്ടുലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ മുരിങ്ങോടിയിൽ വാടകവീട്ടിൽ താമസിക്കുന്ന ഇരിട്ടി പുന്നാട് സ്വദേശി പുതിയപുരയിൽ കബീർ (28) എന്നയാൾക്കെതിരെ കേസെടുത്തു. ഇയാളെ പിടികൂടാനായില്ല.
ഇതാദ്യമായാണ് മലയോര മേഖലയിൽ ഇത്രയും വലിയ പാൻമസാല ശേഖരം പോലീസ് പിടികൂടുന്നത്. കബീർ ഇതിനു മുൻപും ഇത്തരം കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പേരാവൂർ മേഖലയിൽ പുകയില ഉൽപന്നങ്ങൾ മൊത്തമായി വിതരണം ചെയ്യുന്നയാളാണെന്നും പോലീസ് പറഞ്ഞു.
അതേസമയം നിരോധിത ഉൽപന്നങ്ങൾ സൂക്ഷിക്കാൻ വീട് വിട്ടു നൽകിയതിന് വീട്ടുടമസ്‌ഥനായ എം ലത്തീഫിനെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പേരാവൂർ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എംഎൻ ബിജോയിയുടെ നേതൃത്വത്തിൽ എസ്ഐ എംവി കൃഷ്‌ണൻ, പിപി പ്രഭാകരൻ, ഷിബിൻ, ബാലചന്ദ്രൻ, ഇഎ റംല, എ സിന്ധു മോൾ എന്നിവരാണ് റെയ്ഡ് നടത്തിയത്.
Malabar News: വനത്തിൽ നിന്ന് കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ