ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ ബിജെപി യോഗം തടസപ്പെടുത്താൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ച് കർഷകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കർഷകരുടെ പ്രതിഷേധം. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സംസ്‌ഥാന ബിജെപി അധ്യക്ഷൻ ഒപി ധങ്കറിന്റെ അകമ്പടി വാഹനം കർഷകർ തടയാൻ ശ്രമിച്ചതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ ഉണ്ടായത്.
കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ സ്‌ഥലങ്ങളിൽ കർഷകർ റോഡുകൾ ഉപരോധിച്ചു. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിൽ റോഡിലിട്ട് അതിൽ ഇരുന്നുകൊണ്ടാണ് കർഷകർ റോഡുകൾ തടഞ്ഞത്. ഇതേത്തുടർന്ന് ഡെൽഹി-അമൃത്‌സർ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാന യൂണിറ്റ് നേതാവ് ഗുർണം സിംഗ് ചാരുണിയാണ് റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്‌തത്. കർഷകരെ പോലീസിനെക്കൊണ്ട് നേരിട്ട നടപടിയിൽ ബിജെപി സർക്കാരിനെതിരെ തങ്ങൾ പ്രതിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Most Read: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്