ന്യൂഡെൽഹി: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ രാജ്യത്തെ പൗരൻമാർക്കും, ബുദ്ധിജീവികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എംസി ചാഗ്ളയുടെ അനുസ്‌മരണ പ്രഭാഷണത്തിലായിരുന്നു ചന്ദ്രചൂഡിന്റെ സുപ്രധാന പരാമർശം.
സാമൂഹികവും, രാഷ്‌ട്രീയവും, സാമ്പത്തികവും, സംസ്‌കാരികവുമായ നിലവിലെ സാഹചര്യങ്ങൾ അറിയാനായി സർക്കാരുകളെ അമിതമായി ആശ്രയിക്കുന്നതിന് എതിരെയും ജസ്‌റ്റിസ് ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് കണക്കുകളിൽ നടക്കുന്ന തട്ടിപ്പുകളാണ് അദ്ദേഹം ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
സത്യസന്ധമായ വസ്‌തുത എന്തെന്ന് നിർവചിക്കാൻ ഭരണകൂടങ്ങൾക്ക് മാത്രമായി കഴിയില്ലെന്നും അധികാരത്തിൽ ഉള്ളവരോട് സത്യം വിളിച്ചുപറയുക എന്നത് ഏതൊരു പൗരന്റെയും അവകാശവും, കടമയുമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾ തെറ്റായ ഉള്ളടക്കത്തിനും, വ്യാജ വാർത്തകൾക്കും ഉത്തരവാദികളാണെന്ന് സമ്മതിച്ച ജസ്‌റ്റിസ് ചന്ദ്രചൂഡ് എന്നാൽ, ഇക്കാര്യത്തിൽ രാജ്യത്തെ പൗരൻമാർ അൽപം കൂടി ജാഗ്രത പുലർത്തണമെന്നും, അവയെ നിരീക്ഷിക്കണമെന്നും നിർദ്ദേശിച്ചു.
Read Also: സ്‌കൂളിലേക്ക് വരാൻ വിദ്യാർഥികളെ നിർബന്ധിക്കില്ല; ഡെൽഹി ഉപമുഖ്യമന്ത്രി