കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് എൻസിപിയിൽ ചേർന്നു. കോട്ടയത്ത് വെച്ചാണ് ലതിക എൻസിപി പ്രവേശനം പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്ന് കൂടുതൽ വനിതകൾ എൻസിപിയിലേക്ക് എത്തുമെന്നും ലതിക പ്രതികരിച്ചു. ലതികയെ എൻസിപി മഹിളാ വിഭാഗത്തിന്റെ സംസ്‌ഥാന അധ്യക്ഷയാക്കുമെന്നാണ് സൂചന.
‘വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പിസി ചാക്കോയുടെ ഇടപെടലാണ് എൻസിപിയിലേക്ക് വരാൻ ഇടയാക്കിയത്. എൻസിപിയിൽ സ്‌ത്രീ പ്രാതിനിധ്യം ഉറപ്പാക്കും’- ലതിക മാദ്ധ്യമങ്ങളോട് പറഞ്ഞു. പതിറ്റാണ്ടുകളായി കോൺഗ്രസിന് ഒപ്പം പ്രവര്‍ത്തിച്ച ആളെന്ന നിലയിൽ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അഴിമതിയില്ലാതെ കാര്യക്ഷമമായി നടപ്പാക്കാനായി. ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ അതിപ്രസരത്തിനിടക്കും കിട്ടിയ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. കോൺഗ്രസ് പാർട്ടിയിൽ വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കാൻ ഈ പദവികൊണ്ട് കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.
സീറ്റ് പ്രതിസന്ധിയെ തുടർന്ന് ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജി വെക്കുകയും തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിക്കുകയും ചെയ്‌തത് ഏറെ ചർച്ചയായ വിഷയമായിരുന്നു. തുടർന്ന് ഇവരെ കോൺഗ്രസ് പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത് പുറത്താക്കുകയും ചെയ്‌തു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്‍ത്രീകളെ അവഗണിച്ചതിനെ തുടർന്നാണ് തന്റെ രാജിയെന്നായിരുന്നു ലതികയുടെ വിശദീകരണം.
കോൺഗ്രസിന് ജനം ബാലറ്റിലൂടെ മറുപടി കൊടുക്കുമെന്നും ലതിക പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും സ്വതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചക്ക് പിന്നാലെ പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിക്കുകയായിരുന്നു.
Also Read: പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം; അമിത് ഷായോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ