തിരുവനന്തപുരം: ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. കഴിഞ്ഞ ഡിസംബറില്‍ എല്ലാ കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ടാണ് ഗുജറാത്തിലെ ബിജെപി നേതാവിനെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററായി കേന്ദ്രം നിയമിച്ചത്. ഇത് സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനാണെന്ന് സതീശൻ കത്തിൽ പറയുന്നു.
പുതിയ പരിഷ്‌കാരങ്ങളെല്ലാം ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്നതാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്റർ സ്വീകരിച്ച നടപടികളെല്ലാം സമാധാന ജീവിതത്തെ തകര്‍ത്തു. കോവിഡ് സാഹചര്യം കൈകാര്യം ചെയ്‌തതിലെ പിഴവ് ദ്വീപിലെ ആരോഗ്യമേഖലയെ തകിടം മറിച്ചു.
ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതുള്‍പ്പടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അവരുടെ പ്രതിഷേധത്തെ പോലും ഇല്ലാതെയാക്കുവാനുള്ള നടപടിയാണ് അവിടെ നടക്കുന്നത്. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപില്‍ ഗുണ്ടാ ആക്‌ട് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുവാനാണ് തുടങ്ങിയ കാര്യങ്ങളും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
Also Read: നാളത്തെ പ്രതിഷേധം ശക്‌തി പ്രകടനമല്ല, മറിച്ച് കടുത്ത പ്രതിരോധം; കർഷക സംഘടനകൾ