ന്യൂഡെൽഹി : കേന്ദ്ര സർക്കാരിനെതിരെ നാളെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന പ്രതിഷേധം തങ്ങളുടെ ആൾബലം കാണിക്കാൻ വേണ്ടി അല്ലെന്നും, മറിച്ച് കേന്ദ്രത്തിനെതിരെ ശക്‌തമായ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. കർഷക സമരത്തിന് നേരെയുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ മെയ് 26ആം തീയതി കർഷക സംഘടനകൾ രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർക്കാരിനെതിരെ പ്രതിരോധം തീർക്കാൻ ശ്രമിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കൂട്ടിയിട്ട് കത്തിക്കും. കൂടാതെ കർഷക ട്രാക്‌ടറുകളിൽ കറുത്ത പതാക സ്‌ഥാപിച്ചും, കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്‍ത്രം എന്നിവ ധരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡെൽഹി അതിർത്തികളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ സാമൂഹിക അകലവും, മറ്റ് കോവിഡ് മാനദണ്ഡങ്ങളും പരമാവധി പാലിക്കാൻ ശ്രമിക്കുമെന്നും കർഷകർ വ്യക്‌തമാക്കി. നാളെ നടക്കുന്ന പ്രതിഷേധത്തിൽ കർഷക സംഘടനകൾക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. കോൺഗ്രസും, ഇടത് പാർട്ടികളും അടക്കം 12 പാർട്ടികളാണ് പിന്തുണയുമായി എത്തിയത്.
Read also : സാങ്കേതിക സർവകലാശാല; അവസാന സെമസ്‌റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും