ന്യൂഡെൽഹി: മധ്യപ്രദേശിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 10 വയസുള്ള ആദിവാസി ബാലൻ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ സിയോനി ജില്ലയിലാണ് സംഭവം നടന്നത്. ഗ്രാമത്തിനടുത്തുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്. പുലിയെ കണ്ടതോടെ കുട്ടികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ പുലി ബാലനെ കടിച്ചു കൊല്ലുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ പുലിയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പുലി ഇവരെ ആക്രമിക്കുകയും, ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ പുലിയെ പിടികൂടാൻ പെഞ്ച് നാഷണൽ പാർക്കിൽ നിന്ന് രക്ഷാസംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഫോറസ്‌റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജർ വിസി മെഷ്‌റാം വ്യക്‌തമാക്കി.
നിലവിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ സിയോനി ജില്ലയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. സെപ്‌റ്റംബർ 15, ഒക്‌ടോബർ 16, ഒക്‌ടോബർ 19 എന്നീ തീയതികളിലും ഇവിടെ പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
Read also: കടുത്ത വിഭാഗീയത; സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു