പാലക്കാട്: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈ മാസം 27, 28 തീയതികളിൽ നടത്തേണ്ടിയിരുന്ന സമ്മേളനമാണ് നിർത്തിവെച്ചത്. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ കണ്ടെത്തിയ കടുത്ത വിഭാഗീയതയെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് അന്വേഷിച്ച രണ്ടംഗ കമ്മീഷനാണ് ഏരിയാ സമ്മേളനം മാറ്റിവെക്കണമെന്ന് ശുപാർശ ചെയ്‌തത്. നേരത്തെ, പുതുശ്ശേരി ഏരിയക്ക് കീഴിൽ വരുന്ന വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.
വാളയാർ ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികൾ തമ്മിൽ ഏറ്റുമുട്ടുകയും സമ്മേളന വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിന് എതിരേയായിരുന്നു പ്രതിഷേധം. ഇതോടെ വിഭാഗീയതയെ കുറിച്ച് അന്വേഷിക്കാൻ സംസ്‌ഥാന കമ്മിറ്റി അംഗം കെവി രാമകൃഷ്‌ണൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇഎൻ സുരേഷ്ബാബു എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഏരിയാ സമ്മേളനം മാറ്റിവെക്കാനാണ് ഈ കമ്മീഷന്റെ റിപ്പോർട് ശുപാർശ ചെയ്‌തത്.
നേരത്തെ, വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മിറ്റി വിഭജനം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് റദ്ദാക്കിയിരുന്നു. എ പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ സമ്മേളനത്തിൽ കടുത്ത വിഭാഗീയത ഉണ്ടെന്നായിരുന്നു പരാതി. പുതുശ്ശേരി ഏരിയക്ക് കീഴിൽ വാളയാറിലും എലപ്പുള്ളി വെസ്‌റ്റിലും സംഘർഷത്തെ തുടർന്ന് ലോക്കൽ സമ്മേളനവും നിർത്തിവെച്ചിരുന്നു.
Most Read: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; സംസ്‌ഥാനത്തിന്റെ ആവശ്യം തള്ളി