ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അറിയിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ സമരത്തിന് പിന്തുണ തേടി ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നായി ആയിരകണക്കിന് കര്‍ഷകരാണ് രാജ്യ തലസ്‌ഥാനത്തേക്ക് നീങ്ങുന്നത്.
അതേസമയം, രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് രക്‌തസാക്ഷി ദിനം ആചരിച്ചു. കൊടും ശൈത്യം, ഹൃദയാഘാതം, വാര്‍ധക്യസഹജമായ അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ മുപ്പത്തിമൂന്ന് കര്‍ഷകരാണ് ഇതുവരെ ജീവന്‍ വെടിഞ്ഞത്. വിവിധ സമര കേന്ദ്രങ്ങളിലായി ആയിരങ്ങളാണ് ഇവര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചത്.
വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പിന്തുണ തേടി കിസാന്‍ സംഘര്‍ഷ് സമിതി രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചത്. ട്രേഡ് യൂണിയന്‍ നേതാക്കളുമായി നാളെ ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ചര്‍ച്ച നടത്തുക.
മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നിന്ന് നാളെ നാലായിരം കര്‍ഷകര്‍ പ്രക്ഷോഭ മേഖലയിലേക്ക് തിരിക്കും. രാജസ്‌ഥാനില്‍ നിന്ന് രണ്ട് ലക്ഷം കര്‍ഷകരെ പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ ശ്രമിക്കുന്നത്. അതേസമയം ഡെല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്‌നപരിഹാര ചര്‍ച്ചയുടെ കാര്യത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.
Read Also: ഹത്രസ് കൂട്ടബലാൽസംഗം; തെളിവുകൾ നഷ്‌ടപ്പെട്ടത് വൈദ്യപരിശോധന വൈകിയത് കാരണം