തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം എൽജിഎസ് ഉദ്യോഗാർഥികൾ അവസാനിപ്പിച്ചു. ഇന്ന് മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്.
ഇന്ന് നടന്ന ചർച്ചയിൽ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രധാന ആവശ്യമായിരുന്ന ലാസ്‌റ്റ് ഗ്രേഡ് സർവന്റ്‌സിന്റെ ജോലി എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നതും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകൾ റാങ്ക് ലിസ്‌റ്റിൽ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാർശകളും മറ്റ് നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്‌ത് അനുമതി ലഭിക്കുന്നതനുസരിച്ച് നടപ്പിലാക്കുമെന്ന് സർക്കാർ വാഗ്‌ദാനം നൽകി. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗാർഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സമരത്തിൽ ഒപ്പം നിന്ന എല്ലാവർക്കും ഉദ്യോഗാർഥികൾ നന്ദി പറഞ്ഞു. അതേസമയം, സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം തുടരും. റാങ്ക് ലിസ്‌റ്റിന്റെ കാലാവധിക്കകത്തുള്ള ഒഴിവുകളാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും, തങ്ങൾക്ക് അനുകൂലമായി നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും സിപിഒ ഉദ്യോഗാർഥികൾ പറഞ്ഞു. നിലവിൽ മന്ത്രി വാക്കാലാണ് ഉറപ്പ് നൽകിയതെന്നും രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു.
Also Read: രാഷ്‌ട്രീയനെറി എൽജെഡി പഠിപ്പിക്കേണ്ട; ലയന സാധ്യത തള്ളി ജെഡിഎസ്