ലൈബ്രറിയിൽ നിന്ന് പുസ്‌തകം എടുത്തതിന് ശേഷം തിരികെ നൽകാൻ മറന്നതിന് നമ്മളിൽ പലർക്കും പിഴ നൽകേണ്ടി വന്നിട്ടുണ്ടാകാം. എന്നാൽ, ഒരു പുസ്‌തകം എടുത്ത് 73 വർഷത്തിന് ശേഷം തിരിച്ചേൽപിച്ചാൽ എങ്ങനെയുണ്ടാകും? സ്‌കോട്ട്‌ലൻഡിലെ ഫൈഫിലുള്ള ഡൺഫെറംലൈനിലെ സെൻട്രൽ ലൈബ്രറി ജീവനക്കാർ ഇത്തരത്തിലൊരു അമ്പരപ്പിലാണ്.
ഏകദേശം 73 വർഷങ്ങൾക്ക് ശേഷം റൂപർട്ട് ഹ്യൂസിന്റെ ‘സ്‌റ്റേറ്റ്‌ലി ടിംബർ’ എന്ന പുസ്‌തകം ലൈബ്രറിയിലേക്ക് തിരികെയെത്തുന്നത്. വായനക്കാരൻ ജീവിച്ചിരിപ്പില്ല എന്നതും ജീവനക്കാർക്ക് അൽഭുതമായി. 1948 നവംബർ 6ന് ലഭിക്കേണ്ടിയിരുന്ന പുസ്‌തകമായിരുന്നു ഇത്.
പാഴ്‌സലായി എത്തിയ പുസ്‌തകത്തിനൊപ്പം ഒരു കുറിപ്പ് കൂടിയുണ്ടായിരുന്നു. ‘എന്റെ അച്ഛൻ 1948ൽ ഫൈഫിലെ തോൺടണിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് 20 വയസുള്ളപ്പോഴാണ് ഈ പുസ്‌തകം ലൈബ്രറിയിൽ നിന്നെടുത്തത്. അച്ഛൻ ഈ പുസ്‌തകം തിരികെ നൽകാൻ മറന്നതാണോ അതോ മനപ്പൂർവം കയ്യിൽ സൂക്ഷിച്ചതാണോ എന്ന് അറിയില്ല’; വായനക്കാരന്റെ മകൾ ക്രോമാർട്ടി ടൗണിൽ നിന്ന് മെയിൽ വഴിയാണ് പുസ്‌തകം അയച്ചത്.
ലൈബ്രറിയിൽ നിന്ന് അച്ഛൻ പുസ്‌തകം എടുത്ത തീയതിയാണ് മകളെ ആകർഷിച്ചത്. ഇതോടെ പുസ്‌തകം ലൈബ്രറിയിൽ തന്നെ തിരികെ ഏൽപിക്കാൻ തീരുമാനിക്കുകയായിരുന്നുവത്രേ. പാഴ്‌സൽ കൈപറ്റിയ നിലവിലെ ജീവനക്കാർക്ക് ആദ്യം ചിരിയടക്കാനായില്ല. “പാഴ്‌സൽ തുറന്നതും ഞങ്ങൾ പൊട്ടിച്ചിരിച്ചു, പിന്നീട് അമ്പരന്നു..ആർക്കും വിശ്വസിക്കാനായില്ല”; ഡൺഫെറംലൈൻ കാർനെഗീ ലൈബ്രറി ആൻഡ് ഗാലറിയിലെ ലൈബ്രേറിയൻ ഡോണ ഡേവർ പറഞ്ഞു. 14 വർഷങ്ങൾക്ക് ശേഷം ലൈബ്രറിയുടെ റോസിത്ത് ശാഖയിൽ ഒരു പുസ്‌തകം തിരികെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവം അതിലും അപ്പുറമാണെന്ന് ഡോണ പ്രതികരിച്ചു.
തിരികെ ലഭിച്ച പുസ്‌തകത്തിന്റെ ലേറ്റ് ഫീസ് കണക്കാക്കാനും ജീവനക്കാർ മടിച്ചില്ല. 2,847 യുകെ പൗണ്ടാണ് പിഴത്തുക (ഏകദേശം 2,84,446 രൂപ). ഇത് വായനക്കാരന്റെ ബന്ധുക്കൾ അടക്കുമോ എന്ന കാര്യം അറിയില്ലെന്നും ഡോണ തമാശയെന്ന പോലെ പറഞ്ഞു. എന്തായാലും, ലൈബ്രറികൾക്കും വായനക്കാർക്കും പ്രോൽസാഹനമായി ‘വൈകിയെത്തിയ പുസ്‌തകം’ സ്‌കോട്ട്‌ലൻഡിലെ ബുക്ക് വീക്കിൽ പ്രദർശിപ്പിക്കാൻ ആലോചിക്കുന്നതായി ഫൈഫിയുടെ സാംസ്‌കാരിക പൈതൃക ക്ഷേമ മേധാവി ക്രിസ്‌റ്റീൻ മക്‌ളീൻ പറഞ്ഞു.
സമാനമായ സംഭവങ്ങൾ പല രാജ്യങ്ങളിലും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്. 63 വർഷത്തിന് ശേഷം ന്യൂകാസിൽ ലൈബ്രറിയിലേക്ക് ഒരു പുസ്‌തകം തിരികെ ലഭിച്ചിരുന്നു. കേംബ്രിഡ്‌ജ് യൂണിവേഴ്‌സിയിലെ സിഡ്‌നി സസെക്‌സ് കോളേജ് ലൈബ്രറിയിൽ തിരിച്ചെത്തിയ പുസ്‌തകമാണ് ഇന്നുവരെയുള്ള ഏറ്റവും കാലഹരണപ്പെട്ട ലൈബ്രറി പുസ്‌തകം. 1668ൽ ഈ ലൈബ്രറിയിൽ നിന്നെടുത്ത പുസ്‌തകം 288 വർഷങ്ങൾക്ക് ശേഷമാണ് തിരികെ ലഭിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഈ പുസ്‌തകം ഇടം നേടിയിട്ടുണ്ട്.
Also Read: നിറം മാറുന്ന തൊപ്പി…! ഇതെന്ത് മാജിക്കെന്ന് സോഷ്യൽ മീഡിയ