വയനാട്: കാലവർഷം ശക്‌തി പ്രാപിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ മലമ്പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നദികളിലും, തോടുകളിലും, അണക്കെട്ടുകളിലും ജലനിരപ്പ് തുടർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ, പുഴയോരങ്ങൾ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കനത്ത മഴയെ തുടർന്ന് പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെ കൃഷിയിടങ്ങളും ചെറു റോഡുകളും വെള്ളത്തിനടിയിലാണ്. പനമരം വലിയ പുഴ കരകവിഞ്ഞൊഴുകുകയാണ്. മലങ്കര, നീരട്ടാടി, കഴുക്കലോടി, മേച്ചന, കുറുമണി, വെണ്ണിയോട്, മൈലാടി, വലിയകുന്ന്, കോട്ടത്തറ, മാത്തൂർ, കാവാടം, നെല്ലാറാട്ടുകുന്ന്, മേച്ചേരി, അങ്ങാടിവയൽ എന്നീ മേഖലകളിലെല്ലാം വെള്ളം കയറി തുടങ്ങി.
ജില്ലയിലെ മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. ഇന്നലെ മേപ്പാടി എളമ്പിലേരിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 188 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്‌തത്. പൂത്തുമല, മുണ്ടക്കൈ, ലക്കിടി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ബാണാസുര ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലും കനത്ത മഴയാണ്. വ്യാഴാഴ്‌ചത്തെ മഴയിൽ 80 സെന്റീമീറ്റർ ജലനിരപ്പ് ഉയർന്നു. വെള്ളിയാഴ്‌ച 30 സെന്റീമീറ്ററും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതിൽ അപകട ഭീതി വേണ്ടെന്ന് അധികൃതർ അറിയിച്ചു.
മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, പൊഴുതന പഞ്ചായത്തുകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. കനത്ത മഴയിൽ അച്ചൂർ നാലാംനമ്പറിൽ മുറിയാടത്ത് സൈനബയുടെ വീടിന്റെ പിറകു വശം ഇടിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് സമീപത്തുള്ള ആറ് വീട്ടുകാരെ പിണങ്ങോട് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റും. വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും അപകട സാധ്യത മുന്നിൽ കണ്ട് ജില്ലയിൽ തയ്യാറെടുപ്പുകൾ തുടങ്ങിയതായും കലക്‌ടർ അറിയിച്ചു.
Read Also: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു മരണം