ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ ഒരാൾ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്.
ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ജാവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അഞ്ചംഗ സംഘമാണ് ജാവേദ് മാലിക്കിനെ കൊലപ്പെടുത്താൻ എത്തിയതെന്നാണ് സൂചന.
അതേസമയം കൊലപാതകം നടത്തിയ ഭീകരർ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് സൈന്യം പ്രദേശത്ത് തിരച്ചിൽ ശക്‌തമാക്കി. പ്രദേശത്തെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
നേരത്തെ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് അഗ്‌നിക്കിരയാക്കിയ പ്രദേശത്താണ് ഇപ്പോൾ വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് ഭീകരവിരുദ്ധ നീക്കങ്ങൾ ശക്‌തി പ്രാപിക്കുകയാണ്. 2019 ഫെബ്രുവരി 14നാണ് കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.
അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപതിലധികം ഭീകരരെയാണ് സൈനികർ വധിച്ചത്. അതുകൊണ്ട് തന്നെ സൈനികരെ സഹായിക്കുകയോ, വിവരങ്ങൾ കൈമാറുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുകയാണ് ഭീകരവാദികൾ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജാവേദ് മാലിക്കിനെയും കൊലപ്പെടുത്തിയത്.
Most Read: സംസ്‌ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു; തിരക്ക് കുറയ്‌ക്കാനെന്ന് വിശദീകരണം