അമൃത്‌സർ: പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടത് ബിജെപിക്ക് വൻ തിരിച്ചടിയാണ്. ബിജെപിയുടെ പഴയ സഖ്യ കക്ഷിയായ ശിരോമണി അകാലി ദള്‍ പാര്‍ട്ടിയിലേക്കാണ് മിത്തല്‍ ചേക്കേറിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മിത്തലിനേയും മകനേയും ബിജെപി തഴഞ്ഞു എന്നാരോപിച്ചാണ് പാര്‍ട്ടി വിട്ടത്. വേദനിക്കുന്ന ഹൃദയത്തോടെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും താന്‍ ബിജെപിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പക്ഷേ പാര്‍ട്ടി ആനന്ദപൂര്‍ സാഹിബ് മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലര്‍ത്തിയില്ലെന്നും മിത്തല്‍ ചൂണ്ടിക്കാട്ടി.
കാര്‍ഷിക നിമയങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി ശിരോമണി അകാലി ദള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചപ്പോൾ ബിജെപിയേക്കാള്‍ ശിരോമണി അകാലി ദളിനെയാണ് പിൻമാറ്റം ദോഷകരമായി ബാധിക്കുകയെന്നായിരുന്നു മിത്തലിന്റെ പ്രതികരണം. അതേസമയം, ശിരോമണി അകാലി ദള്‍ മിത്തലിന് ഏത് സീറ്റ് നൽകും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ നിമയസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ; പെഗാസസ് ആയുധമാക്കി പ്രതിപക്ഷം