മലപ്പുറം: നിലമ്പൂർ റോഡ് മേലാക്കം നൂർ മസ്‌ജിദ് ഇപ്പോൾ തുറക്കുന്നത് പ്രാർഥനക്കായല്ല, മറിച്ച് കോവിഡ് പോസിറ്റീവ് ആയവർക്ക് ഭക്ഷണം ഒരുക്കാനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ മസ്‌ജിദിൽ നിന്ന് കോവിഡ് രോഗികൾക്ക് മുടങ്ങാതെ ഭക്ഷണം എത്തുന്നുണ്ട്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രാർഥന തൽക്കാലം നിർത്തി. തുടർന്നാണ് മസ്‌ജിദ് ഭാരവാഹികളും മസ്‌ജിദ് നേതൃത്വം നൽകുന്ന നൂറുൽ ഇസ്‌ലാം ചാരിറ്റബിൾ ട്രസ്‌റ്റും ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. മസ്‌ജിദിലെ ഒഴിഞ്ഞ സ്‌ഥലത്ത് അടുക്കളയൊരുക്കി.
മസ്‌ജിദിന്റെ താഴത്തെ നിലയിൽ ഭക്ഷണം പൊതികളാക്കാനുള്ള സ്‌ഥലം ക്രമീകരിച്ചു. രാവിലെ 5 മണി മുതൽ പള്ളിയിലെ അടുക്കള സജീവമാകും. ദിവസം മൂന്ന് നേരത്തേക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കുന്നുണ്ട്. വാർഡ് കൗൺസിലറോ ആർആർടിയോ ഓർഡർ നൽകുന്നത് അനുസരിച്ച് പൊതികളിൽ ഭക്ഷണം തയ്യാറാക്കി വെക്കും.
ഓർഡർ നൽകിയവർ ഇവിടെ വന്ന് ഭക്ഷണം കൊണ്ടുപോകണം. കോവിഡ് രോഗികൾക്ക് മാത്രമാണ് ഭക്ഷണം നൽകുന്നത്. നഗരത്തിൽ ഡ്യൂട്ടിയുള്ള പോലീസുകാർക്കും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. ട്രസ്‌റ്റ് ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷണത്തിനായുള്ള ചിലവ് നടത്തുന്നത്.
നഗരസഭാംഗം മൂസാൻകുട്ടി, ട്രസ്‌റ്റ് ഭാരവാഹികളായ ബാപ്പുട്ടി ഫർസ, പിസിഅൻവർ, സക്കീർ വല്ലാഞ്ചിറ, വിടി ഷഫീഖ്, കബീർ മേലാക്കം, പി ഷിബു എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.
Malabar News: ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കരുത്; എസ്‌വൈഎസ്