മലപ്പുറം: ശാന്തിയും സമാധാനവും നിലനിറുത്തി ഉയർന്ന ധാർമിക-സദാചാര മൂല്യങ്ങൾ ജീവിതത്തിൽ പിന്തുടരുന്ന ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥയും ഭീതിയും വിതക്കുന്ന നിലപാടുകളിൽ നിന്ന് ദ്വീപ് ഭരണ കൂടം പിന്തിരിയണം; സുന്നി യുവജന സംഘം മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ ആകുലതകൾക്ക് വഴിവെച്ച അഡ്‌മിനിസ്‌ട്രേറ്ററെ എത്രയും വേഗം തിരിച്ചു വിളിച്ച്, ദ്വീപ്‌വാസികളുടെ സമാധാനമില്ലായ്‌മക്ക് പരിഹാരം കാണാൻ കേന്ദ്രം തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു. ദ്വീപ്‌വാസികളുടെ സാമൂഹിക ആരോഗ്യ സാമ്പത്തിക ഉന്നമനത്തിനായി നിയോഗിക്കപ്പെട്ട അഡ്‌മിനിസ്‌ട്രേറ്റർ തികച്ചും കാവി വൽക്കരിക്കാനുള്ള നീക്കങ്ങൾ മാത്രമാണ് നടത്തുന്നത്. 2020 ഡിസംബറിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററായി പ്രഫുൽ പട്ടേൽ എത്തിയതോടെ ഇന്ത്യയിൽ ഏറ്റവും സമാധാനത്തോടെ ജീവിച്ചിരുന്ന ദ്വീപ് സമൂഹം വലിയ ആശങ്കയിലേക്കാണ് എത്തിയത്.
കോവിഡ് കേസുകൾ ക്രമാതീതമായി ഇവിടെ വർധിക്കുകയാണ്. മതിയായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട അഡ്‌മിനിസ്‌ട്രേറ്റർ വികസനത്തിന്റെ പേരിൽ ഒരു നാടിന്റെ പൈതൃകവും സംസ്‌കാരവും വിശ്വാസവും ഉൻമൂലനം ചെയ്യുന്ന തിരക്കിലും! ഈ സാഹചര്യത്തിൽ ദ്വീപ് വാസികളുടെ പുരോഗതിക്കും അവിടെ നിലവിലുണ്ടായിരുന്ന സമാധാനം തിരികെപ്പിടിക്കാനും കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, കെകെഎസ്. ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, ഷാഹുല്‍ ഹമീദ് മാസ്‌റ്റര്‍, എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‌മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുൽ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അബ്‌ദുറഹ്‌മാൻ ദാരിമി മുണ്ടേരി, എം സുല്‍ഫിക്കര്‍ അരീക്കോട് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Most Read: ലക്ഷദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു