കൊൽക്കത്ത : സംസ്‌ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ ഇനിമുതൽ മമത ബാനർജി അരമണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന തൃണമൂൽ കോൺഗ്രസ് വ്യക്‌തമാക്കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ തീവ്ര വ്യാപനത്തിന് വഴിവെക്കുമെന്ന വിമർശനത്തിന് പിന്നാലെയാണ് തീരുമാനം. ഒപ്പം തന്നെ കൊൽക്കത്ത നഗരത്തിൽ ഇനിമുതൽ പ്രചാരണ പരിപാടികൾ നടത്തില്ലെന്നും തൃണമൂൽ അറിയിച്ചിട്ടുണ്ട്.
പ്രചാരണം അവസാനിക്കുന്ന ഏപ്രിൽ 26ന് പ്രതീകാത്‌മകമായി ഒരു യോഗം മാത്രമേ നടത്തുവെന്നും ടിഎംസി അറിയിച്ചു. അതേസമയം തന്നെ പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച തൃണമൂലിന്റെ നടപടി മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി നടത്തുന്ന റാലികൾക്ക് പ്രതിസന്ധി ഉണ്ടാക്കിയേക്കും. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എല്ലാ റാലികളും റദ്ദാക്കിയിരുന്നു.
കൂടാതെ കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി ആവശ്യമായ വാക്‌സിനും, മരുന്നും, ഓക്‌സിജനും സംസ്‌ഥാനത്ത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡിനിടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ രോഗവ്യാപനം രൂക്ഷമാക്കുമെന്ന വിമർശനത്തിന് ഇടയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Read also : തൃശൂർ പൂരം; പ്രവേശന പാസ് ഇന്ന് മുതൽ ലഭ്യമാകും