വയനാട്: നാലുപേരെ കൊന്ന നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു. മുതുമല കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ സ്‌ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാർഗുഡി വനമേഖലയോട് ചേർന്ന ഒമ്പിട്ട്‌റാ തടാകത്തിന് സമീപത്ത് നിന്നാണ് കടുവ കടന്നുപോകുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞത്. തിങ്കളാഴ്‌ച രാത്രി 11 മണിക്കും ചൊവ്വാഴ്‌ച രാവിലെ രണ്ട് മണിയോടെയും കടുവ ഇതുവഴി കടന്നുപോയതായാണ് ദൃശ്യത്തിൽ സൂചിപ്പിക്കുന്നത്.
അഞ്ചാം തീയതി മുതൽ കാണാതായ കടുവയെയാണ് എട്ട് ദിവസത്തിന് ശേഷം കണ്ടെത്തുന്നത്. ഇതോടെ ദേവർഷോല പഞ്ചായത്തിലെ ദേവൻ ഡിവിഷൻ, ശ്രീമധുര പഞ്ചായത്തിലെ ബോസ് പാറ, കോഴിക്കണ്ടി, മൺവയൽ, കരിക്കനക്കൊല്ലി, ഓടക്കൊല്ലി, ചീനക്കൊല്ലി, വട്ടവയാൽ, മേലെമ്പയം, നരിമൂല, ഏച്ചാംവയൽ, കുനിവയൽ എന്നീ പ്രദേശങ്ങളിൽ ഉള്ളവർ ഭീതിയിലാണ്. ഈ പ്രദേശങ്ങളിൽ ഉള്ളവരോട് ജാഗ്രതാ പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഇത് സംബന്ധിച്ച് മൈക്ക് അനൗൺസ്‌മെന്റ് നടത്തി. വീടിന് പുറത്ത് ഇറങ്ങരുതെന്നും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, തോട്ടം തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർ തൊഴിലെടുക്കാനായി വനത്തിൽ പോകുന്നത് കുറച്ചു ദിവസത്തേക്ക് നിർത്തിവെക്കണമെന്നും നിർദ്ദേശിച്ചു. പ്രദേശത്ത് വനപാലകർ ജാഗ്രതയിലാണ്. മുതുമല ഫോറസ്‌റ്റ് കൺസർവേറ്റർ ഡി വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് വനപാലകർ തിരച്ചിൽ നടത്തുന്നത്.
Most Read: വർക്ക് ഫ്രം ഹോം; സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ വ്യക്‌തത വരുത്തി സർക്കാർ